നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

കാഞ്ഞങ്ങാട്: കോവിഡ് കണ്ടെത്താനുള്ള ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ നിരക്ക് ഏകപക്ഷീയമായി കുറച്ചെന്നാരോപിച്ച്, പ്രതിഷേധമായി പരിശോധന നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലകളിലും കോവിഡ് പരിശോധന നിര്‍ത്താനാണ് തീരുമാനം. കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നു കരുതിയാണ് പല ജില്ലകളിലും പരിശോധന നിര്‍ത്തിവെക്കാത്തതെന്ന് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ നിരക്ക് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കുറച്ചത്. ആന്റിജന്‍ ടെസ്റ്റിന് 300 രൂപയായിരുന്നത് 100 രൂപയാക്കി. ആര്‍.ടി.പി.സി.ആറിന് 300 രൂപയാണ്. നേരത്തേ ഇത് 500 രൂപയായിരുന്നു. സംഘടനകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്. കോവിഡ് പരിശോധനക്ക്​ വലിയ മുതല്‍മുടക്കാണ് വേണ്ടിവരുന്നത്. കിറ്റുകളുടെ ചെലവുമാത്രം വാങ്ങി പരിശോധനകള്‍ നടത്താനാവില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് 400​ രൂപയാണ് ചെലവ് വരുന്നത്. നിലവില്‍ അതുപോലും കിട്ടാത്ത അവസ്ഥയാണ്. ആന്‍റിജന്‍ ടെസ്റ്റിനും 40 രൂപ ചെലവ് വരുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള കുറച്ച നിരക്ക് കൂട്ടണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാർത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് കെ.രാജേന്ദ്രന്‍, ജില്ല സെക്രട്ടറി എം.ടി.പി. മുനീര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ. ഇന്ദിര, ഷിനി ജൈസണ്‍, സുനില്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.