എയിംസ് നിരാഹാര സമരത്തിന് നാളേക്ക് ഒരുമാസം

- ജനുവരി 13നാണ് പുതിയ ബസ് സ്റ്റാൻഡിനു സമീപം നിരാഹാര സമരം തുടങ്ങിയത് കാസർകോട്: കേരളത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് കാസർകോടിന് വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം പുതിയ ദിശയിൽ. കാൽനടജാഥയും ബഹുജന റാലിയും പൊതുയോഗങ്ങളും സെക്രട്ടേറിയറ്റ് മാർച്ചുമായി മാസങ്ങൾ നീണ്ട സമരമാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് മാറിയത്. പുതിയ ബസ്സ്റ്റാൻഡ് സമീപത്ത് ആരംഭിച്ച നിരാഹാര സമരത്തിന് വെള്ളിയാഴ്ച ഒരുമാസം പിന്നിടും. ജില്ലയിൽ ഇത്രയും നീണ്ട നിരാഹാര സമരം സമീപകാലത്ത് ഒന്നുമുണ്ടായിട്ടില്ല. സർവകക്ഷി പിന്തുണയോടെയാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലയിൽ സമരം ആരംഭിച്ചത്. എയിംസ് അനുവദിക്കാൻ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് പുതിയ നിർദേശം സമർപ്പിക്കുകയെന്നാണ് പ്രധാന ആവശ്യം. ജില്ലയിലെ അഞ്ച് എം.എൽ.എമാരും ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനവും നൽകിയിരുന്നു. ജില്ലയുടെ വിദഗ്ധ ചികിത്സയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സർവകക്ഷികൾ ഒന്നിച്ചത്. എന്നാൽ, കോഴിക്കോട് കിനാലൂരിലാണ് എയിംസ് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഭരണപക്ഷ പാർട്ടികൾ സമരത്തിൽനിന്ന് മെല്ലെ പിന്മാറി തുടങ്ങി. ജനകീയ കൂട്ടായ്മയുടെ ആദ്യ പരിപാടികളിൽ പങ്കെടുത്ത ഇടത് എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇപ്പോൾ സജീവമല്ല. സംസ്ഥാന സർക്കാറി‍ൻെറ തീരുമാനമാണ് ഇടതുപാർട്ടികളെ പിന്നോട്ടടിപ്പിക്കാൻ കാരണം. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുമ്പോഴും കാസർകോട് സമരം ശക്തമാക്കുന്നുവെന്നതാണ് കൗതുകകരം. പുതിയ നിർദേശം സർക്കാർ നൽകുന്നതുവരെ സമരം തുടരാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.