അവധി കഴിഞ്ഞ് കലക്ടർ തിരിച്ചെത്തി

കാസർകോട്: ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി കഴിഞ്ഞ് തിരിച്ചെത്തി. ജനുവരി 22 മുതലായിരുന്നു ഇവർ അവധിയിൽ പ്രവേശിച്ചത്. എ.ഡി.എമ്മിനായിരുന്നു കലക്ടറുടെ ചുമതല. സി.പി.എം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു കലക്ടർ അവധിയിൽ പോയത്. ജനുവരി 21ന് സി.പി.എം ജില്ല സമ്മേളനം നടക്കുന്നതി‍ൻെറ തലേന്ന് ജില്ലയിൽ പൊതുപരിപാടികൾ വിലക്കി കലക്ടർ ഉത്തരവിറക്കിയിരുന്നു. കോവിഡ് സ്ഥിരീകരണ കണക്കി‍ൻെറ അടിസ്ഥാനത്തിലായിരുന്നു നടപടി. രണ്ട് മണിക്കൂറിനകം ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലതല നിയന്ത്രണമെന്ന സർക്കാർ തീരുമാനത്തി‍ൻെറ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ് പിൻവലിച്ചത്. ഇതിനെതിരെ കലക്ടർക്കെതിരെ വ്യാപക വിമർശനമുയരുകയും ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ കാസർകോട് ജില്ലയിൽ പൊതുപരിപാടികൾ ഹൈകോടതി വിലക്കുകയും ചെയ്തു. തുടർന്ന് സി.പി.എം സമ്മേളനം ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് കലക്ടർ അവധിയിൽപോയ വിവരവും പുറത്തുവന്നത്. എന്നാൽ, നേരത്തേ നൽകിയ അപേക്ഷയിലാണ് അവധിയിൽ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. കലക്ടറുടെ അഭാവത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷവും വിവാദമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയതാണ് നാണക്കേടായത്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പതാക ഉയർത്തൽ ചടങ്ങി‍ൻെറ ഉത്തരവാദിത്തമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിൽ അമർഷമുണ്ട്. ഇക്കാര്യത്തിൽ കലക്ടർ എന്ത് നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.