പൂഴ്ത്തിവെപ്പ്: പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി

കാസർകോട്: കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. ജില്ല സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പത്തോളം മൊത്തവ്യാപര കടകള്‍ പരിശോധിച്ചു. പൂഴ്ത്തിവെപ്പ് എവിടെയും ഉണ്ടായിരുന്നില്ലെന്നും വിലയിലും വലിയ വ്യത്യാസമൊന്നും ഇല്ലെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജയ അരിക്ക് ചെലവ് വളരെ കുറവാണെന്നും മട്ട, കുറുവ തുടങ്ങിയവയാണ് കൂടുതല്‍ ചെലവാകുന്നതെന്നുമാണ് കടയുടമകള്‍ പറയുന്നത്. മൊത്ത വ്യാപാരികള്‍ ജയ അരി പൂഴ്ത്തിവെക്കുന്നതായുള്ള സംസ്ഥാന തലത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നത്. കാസര്‍കോട് ഭാഗങ്ങളില്‍ നാളെ പരിശോധന നടത്തും. സിവില്‍ സപ്ലൈസ് ഓഫിസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. ഫോട്ടോ: കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ജില്ല സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു ഡയാലിസിസ് മെഷീനുകള്‍ നല്‍കി കാസർകോട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍നിന്ന് ജില്ലക്കായി 20 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ മൂന്നു ഡയാലിസിസ് മെഷീന്‍ ജില്ല ആശുപത്രിക്കായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സമര്‍പ്പിച്ചു. ഏറ്റവും വലിയ തുകയായ 20 ലക്ഷം നല്‍കിയത് കാസര്‍കോട് ജില്ലക്കാണെന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ സുരേഷ് വാര്യര്‍, കെ.വി. പ്രദീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു. ചടങ്ങിൽ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ്, ജില്ല പഞ്ചായത്ത് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുൽ റഹ്‌മാന്‍, കേരള റീജനല്‍ മാനേജര്‍ ബി.ആര്‍. മനീഷ്, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഷാജന്‍ ഭാസ്‌കരന്‍, കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു, കണ്ണൂര്‍ വെയര്‍ ഹൗസ് മാനേജര്‍ ദീപക് വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.