കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബി.ജെ.പി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ. മുഹമ്മദിനെതിരെ പരാതി നല്‍കിയ ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചത്.
മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു. മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് ലോകേഷ് ലോണ്ട പരാതി നൽകിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ ഹിയറിങ്ങിൽ ലോകേഷ് ലോണ്ട ഹാജരായിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാൻ സഹായിക്കുന്ന ഒരു തെളിവും ലോകേഷിന് നല്‍കാനായില്ല.
തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇയാൾ പരാതി നൽകിയതെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. ലോകേഷ് ലോണ്ടക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഫോം–7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് കടുത്ത നിയമനടപടികളിലേക്ക് നയിക്കുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.