കാസര്‍കോട്: സുള്ള്യയില്‍ മര്‍ദനത്തിനിരയായ കാസര്‍കോട് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്‍ (45) സംസ്ഥാനം വിട്ടത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണെന്നും അദ്ദേഹം മദ്യപിച്ചാണ് ബഹളം വെച്ചതെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഹൈകോടതിയില്‍ ലഭിച്ചു.
ഉണ്ണികൃഷ്ണന്‍ നവംബര്‍ അഞ്ചിന് 12.30ന് സുള്ള്യ കെ.എസ്.ആര്‍.ടി.സിക്ക് പരിസരത്ത്, മദ്യപിച്ച നിലയില്‍ ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ചുവെന്നും തടയാന്‍ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടി സുള്ള്യ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ ആറിന്‍െറ പകര്‍പ്പുകളാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജി. അനിലിന്‍െറ റിപ്പോര്‍ട്ടിന്‍െറ കൂടെ ഹൈകോടതിയില്‍ ലഭിച്ചത്. കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റ് ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. സുള്ള്യ സര്‍ക്ളിലെ കോണ്‍സ്റ്റബിള്‍മാരായ അബ്ദുല്‍ ഖാദര്‍, സച്ചിന്‍ എന്നിവരെ മജിസ്ട്രേറ്റിന്‍െറ മര്‍ദനത്തില്‍ പരിക്കേറ്റ് സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈകോടതി രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് സി.ജെ.എം റിപ്പോര്‍ട്ട് നല്‍കിയതെന്ന് പറയുന്നു. മജിസ്ട്രേറ്റിന് നവംബര്‍ അഞ്ചിന് വീട്ടിലേക്ക് പോകാന്‍ ഒരു ദിവസത്തെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനം വിടണമെങ്കില്‍ പ്രത്യേക അനുമതി വേണം.
സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മജിസ്ട്രേറ്റിന്‍െറ വാദം. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായതിനാല്‍ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ളെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസാണ് മദ്യം വായില്‍ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
മജിസ്ട്രേറ്റുമാരെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട രണ്ട് മജിസ്ട്രേറ്റുമാര്‍ക്ക് ഹൈകോടതിയുടെ സസ്പെന്‍ഷന്‍. സുള്ള്യയില്‍ ഓട്ടോഡ്രൈവറോടും പൊലീസിനോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ കാസര്‍കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്‍, കൊടുങ്ങല്ലൂര്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എം. അശ്റഫ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് ഹൈകോടതി രജിസ്ട്രാര്‍ പുറത്തിറക്കി. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ ചില അപാകതകളും മറ്റും ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ അശ്റഫിനെതിരെയും ലഭിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.