ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ

കാസർകോട്: ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കലക്ടർ. അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകണം. സർവിസ് റോഡിലും വിള്ളൽ കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു. മട്ടലായി ശിവക്ഷേത്രത്തിന് സമീപം 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇവിടെ റോഡ് അമർന്ന നിലയിലുമാണ്.

വിള്ളൽ പുറത്തു കാണാതിരിക്കാൻ റോഡിലെ ടാറിങ് മുഴുവൻ പൊളിച്ചു മാറ്റുകയാണ് നിർമാണ കരാറുകൾ. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ചെറിയ മഴയിൽ വീണ്ടും ദേശീയപാത തകരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നും കുന്നിടിഞ്ഞും വലിയ ദുരന്തമാണ് മേഖലയിൽ ഉണ്ടായത്. വിള്ളലിൽ മഴവെള്ളം ഇറങ്ങാൻ ഇടയായാൽ, വിള്ളൽ വലുതായി വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, കോഴിക്കോട് വേനൽ മഴയിൽ പലയിടത്തും നാശം. നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് പെയ്തത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും അനുഭവപ്പെട്ടു. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണതിനാൽ ഗതാഗത തടസം നേരിട്ടു. അഗ്നിരക്ഷാ സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസ്സമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.

നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു. ഇന്ന് വൈകിട്ടാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർതകർന്നതിനെ തുടർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് പരുക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും പരിസരങ്ങളിലെ വീടുകളിലെ വളർത്തു മൃഗങ്ങളും ചത്തു.

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോടും 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

Tags:    
News Summary - Crack in Cheruvathur-Mattala national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.