ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീട്ടിൽ കയറി വെടിവച്ചുകൊല്ലുമെന്ന ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ. കർണി സേനയുടെ കോട്ട യൂണിറ്റിന്‍റെ വക്താവ് എന്ന് സ്വയം പരിചയപ്പെടുത്തിയ രാജ് സിങ്ങാണ് രാഹുലിനെ കൊല്ലുമെന്ന ഭീഷയമി മുഴക്കിയത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർ.എസ്.എസ്-ബി.ജെ.പി സംവിധാനങ്ങളെല്ലാം ഒരു 'ഗോഡ്‌സെ ഫാക്ടറി'യാണെന്ന് വിഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേര കുറിച്ചു.
രാഹുൽ ഗാന്ധിക്കും 25 എംപിമാര്‍ക്കുമെതിരെയുള്ള കര്‍ണിസേനയുടെ ഭീഷണി ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും എക്സിലെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ 25 കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ അധിക്ഷേപിച്ചുവെന്നും ഇതിൽ ബി.ജെ.പി, കർണി സേന പ്രവർത്തകർ കുപിതരാണെന്നും രാജ് സിങ് വീഡിയോയിൽ പറയുന്നത്. രാഹുലിന്റെ ആജ്ഞ അനുസരിച്ചാണ് സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം ഉണ്ടായത് എന്നാണ് താൻ വിശ്വസിക്കുന്നതെന്നു വിഡിയോയിൽ പറയുന്നു. ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽ കയറി വെടിവച്ചു കൊല്ലുമെന്നും ഇയാൾ വിഡിയോയിൽ ഭീഷണി മുഴക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇവരുടെ വീടുകളിൽ കയറി എല്ലാം നശിപ്പിക്കുമെന്ന് സിങ് വിഡിയോയിൽ പറയുന്നുണ്ട്.
''ഇത്തരം ഒരു സംഭവം ആവർത്തിച്ചാൽ, ഞങ്ങൾ ആ എം.പിമാരുടെ വീടുകളിൽ കയറി നശിപ്പിക്കും. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി, ശ്രദ്ധിച്ചു കേൾക്കൂ, ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി നിങ്ങളെ വെടിവെടിക്കും" ഇതായിരുന്നു രാജ് സിങ്ങിന്‍റെ ഭീഷണി.
വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇതോടെകോട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബോർഖേഡ പോലീസ് സ്റ്റേഷനിൽ ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും കോട്ട പൊലീസ് സൂപ്രണ്ട് തേജസ്വനി ഗൗതം പറഞ്ഞു. എന്നാൽ ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുതിര്‍ന്ന കർണി സേന നേതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.