തൃശൂർ: ഇടതു മുന്നണിയെ ശക്തമാക്കാനും വിപുലപ്പെടുത്താനുമുള്ള ശ്രമം സജീവമായെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. എന്നാൽ, കുറുക്കുവഴിയിലൂടെ ഇടതു മുന്നണിയെ ശക്തിപ്പെടുത്തേെണ്ടന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ സെമിനാറിലാണ് ഇടതുമുന്നണിയിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടിയെന്നോണം രണ്ട് നേതാക്കളും പ്രതികരിച്ചത്.
കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി വേദിയിലിരിക്കുമ്പോഴാണ് ഇരുവരും നിലപാടുകൾ പറഞ്ഞത്.
ഒന്നിനു പിറകെ മറ്റൊന്നായി വിവിധ രാഷ്ട്രീയ സംഘടനകൾ പുറത്തുവന്നതോടെ യു.ഡി.എഫ് ശിഥിലീകരണം നേരിടുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. യു.ഡി.എഫിൽ ഇന്നുള്ളവർ എത്ര നാൾ അവിടെ തുടരുമെന്നത് പ്രസക്തമാണ്. ആർ.എസ്.പിക്കും ഫോർവേഡ് ബ്ലോക്കിനും എത്രനാൾ തുടരാനാവുമെന്ന് പറയാനാവില്ല. ലീഗിലാകട്ടെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. ലീഗിനുള്ളിലാെണങ്കിൽ തീവ്രവാദ വിഭാഗം പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് ആഭ്യന്തര സംഘർഷം നേരിടുന്നു. ജനിച്ച നാൾ മുതൽ എൻ.ഡി.എയിൽ സംഘർഷാവസ്ഥയാണ്. ചില കാര്യങ്ങൾ തുറന്നു പറയുമ്പോൾ സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കമാണെന്നും മുന്നണി വിട്ടുപോകുമെന്നും ആരും മനപ്പായസം ഉണ്ണണ്ട. മാധ്യമങ്ങളിൽ വരുന്ന ഭൂരിഭാഗം വാർത്തകളും ശരിയല്ല. സി.പി.എമ്മിനെ സംബന്ധിച്ച വാർത്തകളിൽ മഹാഭൂരിപക്ഷവും ചായം ചേർത്ത കൽപിത കഥകളാണ്. മറ്റു രാഷ്ട്രീയ കക്ഷികളെ അളക്കുന്നതു പോലെയാണ് സി.പി.എമ്മിനെ കാണുന്നത്. മതനിരപേക്ഷ, ജനാധിപത്യ, വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടികൾ ഇടതിലേക്ക് വരാൻ നിൽക്കുകയാണ്. എെതങ്കിലും പാർട്ടിയെ ഉൾപ്പെടുത്തണമെന്നോ വേെണ്ടന്നോ എന്ന് തീരുമാനിക്കുന്നത് ഇടതു മുന്നണിയാണെന്നും എസ്.ആർ.പി പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ സുരക്ഷിതമാണെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതു മുന്നണി വിട്ടവരെല്ലാം തിരിച്ചു വരണമെന്നാണ് അഭിപ്രായം. അഴിമതിക്കെതിരായ നിലപാടുകളിൽ നിന്നാണ് ജനങ്ങൾ പാർട്ടികളെ വിലയിരുത്തുക. 2016 ൽ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം നടത്തിയ പഠനത്തിൽ യു.ഡി.എഫിലെ അഴിമതി 77.3 ശതമാനവും എൽ.ഡി.എഫിലേത് 22.1 ശതമാനവുമാണ്.
നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫിന് ദൗർബല്യം ഉണ്ടെന്ന് നമ്മൾ ആരോടും പറയരുത്. സെൽഫ് ഗോൾ അടിക്കാനുള്ള സാഹചര്യം ഒരുക്കരുത്. ഇന്നത്തെ രീതിയിൽ എൽ.ഡി.എഫ് നിന്നിട്ടും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു. 1980 മുതൽ ഇടതുപക്ഷത്തോടൊപ്പം സി.പി.ഐ ഉണ്ട്. ശരിയായ ദിശാബോധത്തോടെ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും ഒരുമിച്ചു പോകണം. കുറുക്കുവഴികളിലൂടെ മുന്നണിയെ വിപുലപ്പെടുത്തേണ്ടതില്ല. അത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷത്ത് ഉണ്ടാകേണ്ട ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, എസ്.യു.സി.ഐ പാർട്ടികൾ എവിടെയാണെന്ന് ആലോചിക്കണമെന്ന് കാനം പറഞ്ഞു.
നിത്യനിദാന ചെലവിനു പോലും കടം വാങ്ങേണ്ടി വരുന്ന അവസ്ഥ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കേരള കോൺഗ്രസ്-എം നേതാവ് കെ.എം. മാണി പറഞ്ഞു. ഇത് മറികടക്കാൻ സ്വാശ്രയത്വത്തിൽ ഉൗന്നി സമ്പദ്ഘടനയെ ശക്തിപ്പെടുത്തണം. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നിരവധി പരിഷ്കാരങ്ങൾക്ക് അടിത്തറയിട്ടു. നായനാർ സർക്കാറിൽ ധനമന്ത്രിയായിരുന്നപ്പോഴാണ് കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയത്. പിന്നീട് മന്ത്രിയായപ്പോൾ കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കൊണ്ടുള്ള കാർഷിക സംസ്കാരമാണ് രൂപപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ, സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.