പുലാമന്തോൾ (മലപ്പുറം): ശബരിമല ദർശനത്തെത്തുടർന്ന് എതിർപ്പ് നേരിടേണ്ടിവന്ന അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ പുലാമന്തോൾ ഗ്രാമന്യായാലയം അനുമതി നൽകിയതോടെ ഭർതൃവീട്ടിൽ പ്രവേശിച്ചു. ഭർത്താവ് കൃഷ്ണനുണ്ണി പൊലീസിന് താക്കോ ൽ കൈമാറിയ ശേഷം കുട്ടികളുമായി വീട്ടിൽനിന്ന് പോയി. സി.ഐ ടി.എസ്. ബിനു, എസ്.ഐമാരായ മഞ്ജിത് ലാൽ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടൊപ്പമാണ് കനകദുർഗ വീട്ടിലെത്തിയത്.
ഭർതൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയ പരാതിയിലാണ് ചൊവ്വാഴ്ച അനുകൂലവിധിയുണ്ടായത്. കനകദുർഗയെ വീട്ടിൽ കയറ്റുന്നതിൽ ഭർത്താവും കുടുംബാംഗങ്ങളും എതിർപ്പറിയിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയാണ് പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറിയിരുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഭർതൃവീട്ടിൽ പ്രവേശിക്കുന്നതിന് കോടതി അനുമതി നൽകുന്നതായി കനകദുർഗയുടെ അഭിഭാഷകയുടെ സാന്നിധ്യത്തിൽ പ്രഖ്യാപനമുണ്ടായത്. ശബരിമല ദർശനശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള എതിർകക്ഷികളുടെ പരാമർശങ്ങൾ ഇൗ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് ഗ്രാമന്യായാലയം നിരീക്ഷിച്ചു. ഇത് സംബന്ധിച്ച മറ്റ് കേസുകൾ അടുത്തമാസം 11ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.