തിരുവനന്തപുരം: കടക്കാവൂരിൽ മാതാവിനെതിരായ പോക്സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചത്. ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അമ്മ നൽകിയ ജാമ്യ ഹരജിയെ എതിർത്ത് സർക്കാർ കോടതിയിൽ വാദിച്ചു.
കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായി കുട്ടിയുടെ പറഞ്ഞിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഈ മരുന്ന് അമ്മയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാൽ അമ്മക്ക് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് നിലപാടെടുക്കുകയായിരുന്നു കോടതി.
മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ കൂടെ താമസിച്ചിരുന്ന മൂന്നുമക്കളെ പിതാവ് പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചു.
കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്‍റെ ഒപ്പമുള്ള സ്ത്രീ ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടികളെ യുവതിക്കെതിരെ തിരിച്ചതെന്നും യുവതിയുടെ അഭിഭാഷന്‍ ആരോപിച്ചു.
അതേ സമയം പൊലിസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. കേസിൽ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹർജിയിൽ വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.