തിരുവനന്തപുരം: രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ തലസ്ഥാനത്തും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ആഘോഷിച്ചു. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആണ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ലഘൂകരിച്ചാണ് ചടങ്ങുകൾ നടത്തിയത്. മുഖ്യമന്ത്രി, മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീല്‍, എ.സി. മൊയ്തീന് എന്നിവര്‍ ക്വാറന്റൈനിൽ പോയ സാഹചര്യത്തിലാണ് മന്ത്രി കടകംപള്ളി പതാക ഉയര്‍ത്തിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.
സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. മുൻകരുതലോടെയുള്ള ആഘോഷമാണിത്. അതിജീവിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. കോവിഡ് ദൈനംദിന ജീവിതത്തെ ബാധിച്ചു. കൂടുതൽ ജാഗരൂകരാകണമെന്നും ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും കടകംപള്ളി പറഞ്ഞു.
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ.രാജു പതാക ഉയർത്തി. ആലപ്പുഴയിലെ സ്വാതന്ത്ര്യ ദിനാഘോഷം ധനമന്ത്രി ടി.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് മന്ത്രി പി. തിലോത്തമന് പതാക ഉയര്‍ത്തി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി ജെ. മഴ്‌സിക്കുട്ടിയമ്മ പതാക ഉയർത്തി. കാസർഗോഡ് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തി. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാണ് പതാക ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.