വ്യാജരേഖ കേസ്: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ അറസ്റ്റിൽ

പേരാമ്പ്ര: ജോലിനേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ അറസ്റ്റിൽ. കോഴിക്കോട് മേപ്പയൂർ സ്റ്റേഷൻപരിധിയിലെ ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് ബുധനാഴ്ച രാത്രി ഏഴോടെ അഗളി പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തത്. മേപ്പയൂർ പൊലീസിനെ വിവരമറിയിക്കാതെയായിരുന്നു അഗളി പൊലീസിന്റെ നടപടി.

വ്യാഴാഴ്ച പുലർച്ചെ അഗളി ഡിവൈ.എസ്.പി ഓഫിസിൽ എത്തിക്കുന്ന ഇവരെ രാവിലെ 11ഓടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചതാണ്. ജൂൺ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. തുടർന്ന് ഇവർ ഒളിവിലായിരുന്നു. വിദ്യ കോഴിക്കോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അഗളി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.

കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.

ഈമാസം രണ്ടിന് നടന്ന ഗെസ്റ്റ് ലെക്ചറർ ഇന്റർവ്യൂവിൽ വിദ്യ രണ്ട് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ നാലു മുതൽ 2019 മാർച്ച് 31വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31വരെയും മഹാരാജാസിലെ മലയാളവിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പി.ജി വിദ്യാർഥിയായിരുന്നു.

മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ജൂൺ ആറിന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമക്കൽ, വഞ്ചിക്കാൻവേണ്ടി വ്യാജരേഖയുണ്ടാക്കൽ, യഥാർഥ രേഖയെന്നമട്ടിൽ അത് ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് കേസിലുള്ളത്.

കാസർകോട് കരിന്തളത്തുള്ള കോളജിലും പാലക്കാട് കോളജിലും വിദ്യ ഈ വ്യാജരേഖ ഉപയോഗിച്ച് ജോലി നേടിയതായി പരാതിയുണ്ട്. കരിന്തളം കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കാൻ വിദ്യയെ ആരെങ്കിലും സഹായിച്ചോ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുറത്തുവരാനുണ്ട്. ഈ വ്യാജരേഖ കേസ് എസ്.എഫ്.ഐക്കും എൽ.ഡി.എഫ് സർക്കാറിനുമെതിരെയുള്ള ആയുധമായി പ്രതിപക്ഷം മാറ്റിയിട്ടുണ്ട്.

Tags:    
News Summary - K vidhya under police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.