നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ -കെ. സുരേന്ദ്രൻ

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപ ഘോഷയാത്രക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എ.എൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്‍ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീർ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്‍ലിം പെൺകുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീർ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പർ പഠിപ്പിക്കാൻ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയിൽ പോകുന്ന ഇസ്‍ലാംമത വിശ്വാസിയായ ഷംസീർ ഹിന്ദുക്കളുടെ ആരാധനാ മൂർത്തികളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്. ഇന്നും സമാന രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തിൽ ഇത്തരമൊരു പ്രസ്താവന നടത്താൻ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തയാറാകണം. 30 ശതമാനം വരുന്ന മുസ്‍ലിം വോട്ട് ലക്ഷ്യം വെച്ചാണ് സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എൻ.എസ്.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. സമാന ചിന്താഗതിയുള്ള എല്ലാവരുമായും ചേർന്ന് ബി.ജെ.പി വലിയ പ്രതിഷേധമുയർത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.