കൊച്ചി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ് ലീങ്ങളുടെ ഇടയിൽ ഭയാശങ്ക ഉണ്ടാക്കി സമുദായിക ധ്രൂവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എറണാകുളത്ത് ദേശീയ ജനാധിപത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ മുസ് ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നും മുസ് ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുസ് ലീങ്ങളിൽ തെറ്റിധാരണപടർത്തി വർഗീയ വികാരം ആളിക്കത്തിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനാണ്. തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
പ്രതിപക്ഷ നേതാവ് ഇതിനെതിരെ മിണ്ടില്ല. എന്നാൽ, അതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വോട്ടിന് വേണ്ടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ പോലും ഇരുവരും തയാറായിരിക്കുന്നു. റഷ്യയിൽ ഭീകരാക്രമണത്തിൽ 139 പേർ കൊല്ലപ്പെട്ടു. അതിനെ അപലപിക്കുവാൻ ഒരാൾ പോലും തയാറായില്ല. മുസ് ലീം സമുദായത്തിനു മാത്രമല്ല മറ്റ് സമുദായങ്ങൾക്കും വോട്ടുളള കാര്യം ഇരുവരും മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഏഴ് മാസമായി മുടങ്ങിക്കിടക്കുന സാമുഹ്യ ക്ഷേമ പെൻഷൻ,- വിലക്കയറ്റം, വികസന രാഹിത്യം, സാമ്പത്തിക പ്രതിസന്ധി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി, കോളേജുകളിൽ എസ്.എഫ്.ഐ അക്രമം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശനങ്ങൾ ചർച്ച ചെയ്യാൻ തയാറാകാതെ ഇരു മുന്നണികളും വർഗീയ വേർതിരിവ് സൃഷ്ടിച്ച് വോട്ടു സമാഹരിക്കാൻ മാത്രം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി ടൂറിസ്റ്റ് എം.പി മാത്രമായിരുന്നെന്നും കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിന് വേണ്ടി ഒന്നും ചെയ്യുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബി.ജെ.പി സംസ്ഥാന വക്താവും ലോകസഭ മണ്ഡലം ഇൻ ചാർജുമായ അഡ്വ. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.