പിണറായി വിജയന്‍റെ ഐശ്വര്യമാണ് രമേശ് ചെന്നിത്തലയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടത് സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ച പ്രഹസനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സർക്കാറിനെ സഹായിക്കുന്ന നിലയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന് തലച്ചോറിന്‍റെ അഭാവമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷത്തിന് സർക്കാറിനെ നേരിടാനുള്ള ത്രാണിയില്ല. നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി ആരോപണങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അവിശ്വസ പ്രമേയത്തിന് മറുപടി നൽകവെ സ്വർണ്ണക്കടത്തിനെ കുറിച്ചോ ലൈഫ് മിഷൻ അഴിമതിയെക്കുറിച്ചോ മുഖ്യമന്ത്രി മിണ്ടിയില്ല. രാവിലെ വിമാനത്താവള പ്രമേയത്തിന് അനുകൂലിച്ച് വോട്ട് ചെയ്ത പ്രതിപക്ഷം വൈകുന്നേരം അവിശ്വാസ വോട്ട് രേഖപ്പെടുത്തി. രാവിലെ കല്യാണം വൈകുന്നേരം മൊഴിചൊല്ലൽ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്‍റെ കാര്യമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

മുഖ്യമന്ത്രി പ്രശ്‌നങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്.അയോധ്യ വിഷയം നിയമസഭയില്‍ ചര്‍ച്ചാ വിഷയമാക്കിയത് ഇതിന്‍റെ ഭാഗമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് ബി.ജെ.പി തുടക്കം കുറിക്കുകയാണ്. സെപ്തംബർ നാല്, ആഞ്ച്, ആറ് തീയതികളിലായി ബി.ജെ.പി ജില്ലാ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.