തിരുവനന്തപുരം: ഐ.എൻ.ടി.യു.സി- വി.ഡി സതീശൻ പ്രശ്നം പരിഹരിച്ചതായി സൂചന. തർക്കം പരിഹരിച്ചിച്ചെന്നും ഐ.എൻ.ടി.യു.സി കോൺഗ്രസ് പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.
പോഷക സംഘടനക്കും മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ പ്രാധാന്യം.ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ ഐന്‍.എന്‍.ടി.യു.സി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് എ.ഐ.സി.സിയിൽ ഐ.എന്‍.ടി.യു.സിയുടെ സ്ഥാനം. ഒരു പോഷക സംഘടനയുടെയും വര്‍ക്കിംഗ് പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഇല്ല. ഐ.എന്‍.ടി.യു.സിയുടെ പ്രസിഡന്റ് മാത്രമാണ് വര്‍ക്കിങ് കമ്മിറ്റിയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തമാണെന്നാണ് സതീശൻ പറഞ്ഞത്. തർക്കമുണ്ടാക്കിയത് മാധ്യമങ്ങളാണ്, കേരളത്തിൽ ഐ. എൻ.ടി.യു.സി പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരൻ പറഞ്ഞു.
ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തർക്കം കെ.പി.സി.സി ഗൗരവത്തിലെടുത്തത്. പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ വ്യക്തത വേണമെന്ന് ഐ.എൻ.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കെ. സുധാകരനും വി.ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലേക്ക് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരനേയും വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.