എറണാകുളം: വില കുറഞ്ഞ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തി മരംമുറി വിവാദത്തെ വഴിതിരിച്ചു വിടാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മരംമുറി വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പാർട്ടിക്കാരായ മാധ്യമ പ്രവർത്തകരും സി.പി.എമ്മും എൽ.ഡി.എഫും ചേർന്ന വിവാദം വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ പ്രതിപക്ഷം ആളിക്കത്തിക്കും. മരംമുറി വിവാദത്തിൽ അന്വേഷണം നടക്കുംവരെ കോൺഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
തനിക്ക് വിദേശ കറൻസി ഇടപാടുണ്ടെന്നാണ് പിണറായി ആരോപിക്കുന്നത്. അഞ്ചു വർഷം ഭരിച്ച പിണറായിയുടെ നേതൃത്വത്തിലാണ് ഡോളർ കടത്ത് നടന്നതെന്ന് ജനങ്ങൾക്കറിയാം. നാലു വർഷം കൂടെകൂട്ടി നടന്നിട്ടും സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ ആളാണ് പിണറായി. അങ്ങനെയുള്ള ഒരാളെ കേരളത്തിലെ കൊച്ചുകുട്ടി പോലും വിശ്വസിക്കില്ല.
മണൽ മാഫിയയുമായി ബന്ധമുള്ള ആളാണ് കെ.പി.സി.സി അധ്യക്ഷനെന്നാണ് പിണറായി പറയുന്നത്. ഭരണം കൈയ്യിലുള്ളവർ അക്കാര്യം അന്വേഷിക്കണം. വെടിയുണ്ട കണ്ടെടുത്ത സംഭവത്തിൽ ജസ്റ്റിസ് സുകുമാരൻ പറഞ്ഞത് ഒാർക്കണം. മാഫിയയുമായി ബന്ധമുണ്ടെന്നാണ് അന്ന് പറഞ്ഞത്. പിണറായി വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാൻ ആണോയെന്ന് സുധാകരൻ ചോദിച്ചു.
തോക്കുള്ള പിണറായിയാണോ തോക്കില്ലാത്ത താനാണോ മാഫിയ എന്ന് സുധാകരൻ ചോദ്യം ഉന്നയിച്ചു. ഏതെങ്കിലും മാഫിയ ഗ്രൂപ്പുകളുമായി തനിക്ക് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കണം. പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണ്. പി.ആർ. ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തുവന്ന യഥാർഥ പിണറായിയെയാണ് കഴിഞ്ഞ ദിവസം കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്പുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഇക്കാര്യം പറഞ്ഞ ആൾക്ക് പേരും മേൽവിലാസവും ഇല്ലെയെന്നും സുധാകരൻ ചോദിച്ചു. ഭാര്യയോട് പോലും ഇക്കാര്യം പറഞ്ഞില്ലെന്ന് പറഞ്ഞതാൽ ആരെങ്കിലും വിശ്വിസിക്കുമോ?. പിണറായി ഒരച്ഛന്‍റെ സ്ഥാനത്തായിരുന്നോ എന്ന് താൻ സംശയിക്കുന്നു. ഭീഷണി സംബന്ധിച്ച് ആദ്യം പറയേണ്ടത് പൊലീസിനോടല്ലേ എന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
ബ്രണ്ണൻ കോളജിൽവെച്ച് പിണറായിയെ ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ല. സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തിൽ വന്നത്. തന്നെ അർധ നഗ്നനാക്കി ഒാടിച്ചെന്ന് പറയുന്നത് നുണയാണ്. ബ്രണ്ണൻ കോളജിൽ ഉണ്ടായിരുന്ന ആരെങ്കിലും ഇത് ശരിയെന്ന് പറയുമോ എന്നും സുധാകരൻ ചോദിച്ചു. ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഇത്രയും സംസ്കാരഹീനമായ പ്രതികരണം ആദ്യമായിട്ടാണ്. അർഹതപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ അന്തസ്സോടെ പ്രതികരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സ്കൂൾ ഫണ്ടും രക്തസാക്ഷികൾക്ക് വേണ്ടിയുള്ള ഫണ്ടും ദുരുപയോഗം ചെയ്തെന്ന ആരോപണം പിണറായി അന്വേഷിക്കേണ്ട. അതിന് കോൺഗ്രസ് പാർട്ടിയുണ്ട്. ഈ വിഷയത്തിൽ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ പൊലീസ് അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.
ജീവിതത്തിൽ നേരിട്ട കാര്യങ്ങൾ പേപ്പറിൽ നോക്കി പറയേണ്ട ഗതികേടാണ് പിണറായിക്ക്. അവ്യക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രി പദത്തിന് ചേർന്നതല്ല. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം താൻ അവസാനിപ്പിക്കും. പിണറായി തന്നെ വിരട്ടാൻ നോക്കേണ്ടെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും തമ്മിൽ നേർക്കുനേർ വാക്പോരാണ് നടക്കുന്നത്. തലശ്ശേരി ബ്രണ്ണൻ കോളജിലെ പഠന കാലത്ത് പിണറായി വിജയനെ മർദിച്ചെന്ന് കെ. സുധാകരൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങേളാടുള്ള പ്രതികരണമായാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
കോളജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്നും പിണറായി ചോദിച്ചു. സുധാകരന് തന്നെ ചവിട്ടിവീഴ്ത്താൻ മോഹമുണ്ടാകും.വിചാരിക്കുന്ന പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് ഒരിക്കൽ തന്നോട് പറഞ്ഞതായും പിണറായി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.