തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
സംശയ നിവാരണത്തിനായി ജില്ല കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 89 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ല കൺട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ല മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു.
പകർച്ചവ്യാധി പ്രതിരോധം; ജനകീയപങ്കാളിത്തം അനിവാര്യം -മന്ത്രി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പകർച്ചവ്യാധി നിയന്ത്രണത്തിനായി രൂപവത്കരിച്ച ഉന്നതാധികാര സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിവിധ പനികളും മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും ഏകോപിത പ്രവർത്തനവും ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വൃത്തിഹീനമായ പരിസരം, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന കാരണം.
ഷിഗല്ലെ രോഗബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കാൻ നിർദേശിച്ചു. ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ചിട്ടയായ പ്രവർത്തനത്തിലൂടെ ഷിഗല്ലെ നിയന്ത്രണവിധേയമാക്കി.
ഡെങ്കിപ്പനി, എലിപ്പനി, നിപ തുടങ്ങിയ രോഗങ്ങളും ആശങ്ക ഉയർത്തുന്നു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. മാലിന്യസംസ്കരണ യൂനിറ്റുകൾ ശക്തിപ്പെടുത്തണം. ഡ്രൈഡേ ആചരണം ശക്തമാക്കാനും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണം നടത്താനും നിർദേശം നൽകി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ്, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഒ.എസ്. അംബിക, ജില്ല കലക്ടർ അനു കുമാരി, ഉന്നതാധികാര സമിതി അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ, കൺവീനർ ശ്രീജിത്ത് എൻ. കുമാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, അഡീഷണൽ ഡയറക്ടർ ഡോ. റീത എന്നിവർ സംസാരിച്ചു.
അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. ശനിയാഴ്ച മാത്രം 13,187 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 134 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 75 പേർക്ക് ഡെങ്കിയും 13 പേർക്ക് എലിപ്പനിയും 112 പേർക്ക് ഇൻഫ്ലുവൻസയും ഏഴുപേർക്ക് മലേറിയയും 27 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. 312 പേർക്ക് ഡെങ്കി ലക്ഷണങ്ങളുണ്ട്.
തൃശൂർ ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ഏറ്റവുമധികം പനി ബാധിതർ മലപ്പുറത്താണ് -2851. തിരുവനന്തപുരം -1286, പാലക്കാട് -1237, കോഴിക്കോട് -1107, തൃശൂർ -1075 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള എണ്ണം. കൂടുതൽ പനിബാധിതർ ചികിത്സയിലുള്ളത് ഇടുക്കിയിലാണ് -26. ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് -15. കോഴിക്കോട് 11 പേർക്ക് രോഗം ബാധിച്ചു. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് നാലു പേർ മരിച്ചു. 1270 പേർ രോഗബാധിതരായി. എലിപ്പനി ബാധിച്ചും നാലുപേർ മരിച്ചു. 199 പേർക്കാണ് എലിപ്പനി ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.