കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ സ്ഥാപിച്ച സുരക്ഷ മുന്നറിയിപ്പ് ബോർഡിൽ ഉണങ്ങാനിട്ട തുണി എടുത്തുമാറ്റി മന്ത്രി പി.സി. വിഷ്ണുനാഥ്. പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിക്കായി തിരച്ചിൽ നടക്കുന്നതിനിടെ ഏകോപനത്തിനായി ബീച്ചിലെത്തിയതായിരുന്നു മന്ത്രി പി.സി. വിഷ്ണുനാഥ്. മന്ത്രിയോടൊപ്പം ടി.ഒ. മോഹനൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.
കടലിൽ കുളിക്കാനിറങ്ങിയവർ സുരക്ഷ മുന്നറിയിപ്പ് ബോർഡിന് മുകളിൽ തുണി ഉണക്കാനിട്ടത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് ബോർഡിലെ എഴുത്ത് മറയുന്ന രീതിയിൽ ഉണ്ടായിരുന്ന തുണി മന്ത്രി ഉടൻ എടുത്തുമാറ്റുകയായിരുന്നു.കൊട്ടിയൂർ തീർഥാടനത്തിനെത്തി കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതാകുകയായിരുന്നു. കർണാടക സ്വദേശി സന്തോഷും മൂന്ന് സുഹൃത്തുക്കളുമാണ് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഉച്ചക്ക് 12.30തോടെയാണ് കർണാടകയിൽ നിന്നുള്ള സംഘം പയ്യാമ്പലത്തിലെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ തീർഥാടനത്തിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായിരിക്കുകയായിരുന്നു. തീരസംരക്ഷണ സേനയുടെ അഞ്ചംഗ സംഘമാണ് തിരച്ചിൽ നടത്തുന്നത്. കൊട്ടിയൂർ തീർഥാടന കാലമായതിനാൽ നിരവധി ആളുകൾ പയ്യാമ്പലത്തടക്കം കണ്ണൂർ ജില്ലയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ലൈഫ്ഗാർഡ് സുരക്ഷ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അത് വകവെക്കാതെ ആളുകൾ കടലിൽ കുളിക്കാനിറങ്ങുന്നതായി പരാതികൾ ഉയരുന്നുണ്ട്.
അതേസമയം, പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30നായിരുന്നു പയ്യാമ്പലം ബീച്ചിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം 100 മീറ്റർ വടക്കോട് മാറിയാണ് അപകടം സംഭവിച്ചത്. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പലം ബീച്ചിൽ എത്തിയതായിരുന്നു. ഇതിൽ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്. വിവരമറിഞ്ഞ് അഴീക്കൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.