തൊഴിലുറപ്പ് പദ്ധതി
ന്യൂഡൽഹി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമത്തിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന 'വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ' (വി.ബി.ജി. റാം ജി ) പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഗ്രാമീണ തൊഴിലാളി സംഘടനകൾ. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് എൻആർഇജിഎ സംഘർഷ് മോർച്ചയും (NSM) വിവിധ കാർഷിക-ഗ്രാമീണ തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദിയും പ്രഖ്യാപിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലെ അവകാശ അധിഷ്ഠിത ഘടനയെ തകർക്കുന്നതാണ് പുതിയ പദ്ധതിയെന്നും, ഇത് ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ പ്രതിസന്ധിയിലാക്കുമെന്നും യൂണിയൻ നേതാക്കൾ ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ തൊഴിലുറപ്പ് പദ്ധതി പിൻവലിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് ദിനങ്ങൾ 100-ൽ നിന്ന് 125-ലേക്ക് ഉയർത്തുമെന്ന സർക്കാരിന്റെ അവകാശവാദം വാസ്തവവിരുദ്ധമാണെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് വിഹിതം പരിശോധിച്ചാൽ, ഒരു കുടുംബത്തിന് വർഷത്തിൽ ശരാശരി 42 ദിവസത്തെ ജോലി പോലും ലഭിക്കാൻ സാധ്യതയില്ലെന്ന് അവർ കണക്കുകൾ സഹിതം സമർത്ഥിച്ചു. മഹാരാഷ്ട്ര (14.40 ദിവസം), കർണാടക (26.44), ഉത്തർപ്രദേശ് (27.50) തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് അവർ കണക്കാക്കുന്നു.
കൂടാതെ, പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അസാധ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. വേതന പരിഷ്കരണത്തെക്കുറിച്ച് പദ്ധതിയിൽ മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. നിലവിൽ തന്നെ പലയിടത്തും നിയമപരമായ മിനിമം വേതനം ലഭിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.
ഡിജിറ്റൽ വെരിഫിക്കേഷനും ഇ-കെവൈസിയും നിർബന്ധമാക്കിയത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാങ്കേതിക തകരാറുകൾ മൂലം മുഖം തിരിച്ചറിയാൻ കഴിയാതെ നിരവധി സ്ത്രീ തൊഴിലാളികൾക്ക് ജോലി നിഷേധിക്കപ്പെട്ട അനുഭവങ്ങൾ യൂണിയൻ നേതാക്കൾ പങ്കുവെച്ചു. ഇത് സാമൂഹിക നീതിക്കു നേരെയുള്ള ആക്രമണമാണെന്ന് അഖിലേന്ത്യാ കാർഷിക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി. വെങ്കട്ട് വിമർശിച്ചു.സർക്കാർ പദ്ധതി പിൻവലിക്കുന്നത് വരെ പഞ്ചായത്ത് തലങ്ങളിൽ വികേന്ദ്രീകൃതമായി സമരം തുടരുമെന്നും, സ്ത്രീകളെയും ദലിതരെയും ആദിവാസികളെയും ആനുപാതികമായി ബാധിക്കുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനരോഷം ഉയർത്തുമെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.