എ.കെ.ജി സെന്‍ററിലും എം.എന്‍ സ്മാരകത്തിലുമെത്തി ഇടതുനേതാക്കളെ കണ്ട് ജോസ് കെ. മാണി

തിരുവനന്തപുരം: ഇടത് മുന്നണിക്കൊപ്പം പ്രവർത്തിക്കാമെന്ന രാഷ്ട്രീയ തീരുമാനമെടുത്തതിന് പിന്നാലെ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി. മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകീട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.

താൻ എൽ.ഡി.എഫിൽ എത്തുന്നതിൽ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനാണ് ജോസ് കെ. മാണി ആദ്യം എത്തിയത്. സി.പി.ഐക്കുണ്ടായ എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. എ.കെ.ജി സെന്‍റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ. മാണി എം.എന്‍ സ്മാരകത്തിലെത്തിയത്. 11.30ഓടെ ജോസ് എ.കെ.ജി സെന്‍ററിലെത്തി.

അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ജോസിനെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും എ.കെ.ജി സെന്‍ററിന് പുറത്തെത്തിയിരുന്നു. അടുത്ത ആഴ്ച അവസാനത്തോടെ ജോസിന്‍റെ മുന്നണി പ്രവേശനം ഉണ്ടാകാനാണ് സാധ്യത. വരും ദിവസം ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.