കോഴിക്കോട്: ഷാജുവിന്‍റെ മകൾ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തിയാണെന്ന് ജോളിയുടെ മൊഴി. കല്ലറ തുറക്കാതിരിക്കാനും ശ്രമം നടത്തിയിരുന്നു. ആദ്യം സയനൈഡ് നല്‍കിയത് മാത്യുവല്ലെന്നും ജോളി മൊഴി നൽകി. കൂടത്തായി കൊലപാതക പരമ്പരയില്‍ മാസ്റ്റര്‍ ബ്രൈന്‍ ജോളി മാത്രമാണെന്നും പൊലീസ് പറഞ്ഞു.
ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍ മരിക്കുന്നത്. കുടുംബക്കാരെല്ലാം പങ്കെടുത്ത വലിയ പരിപാടിയായിരുന്നു അത്. ഭക്ഷണം വായിലേക്ക് വെച്ചയുടന്‍ തന്നെ കുട്ടി മടിയില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് വീണ് മരിക്കുകയായിരുന്നു. ഇവിടെ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അത് കൊണ്ട് മാത്രം കേസ് തെളിയിക്കാനാകില്ല.
മാത്രമല്ല ഭക്ഷണം നല്‍കിയതും ജോളിയായിരുന്നില്ല. ഷാജുവിന്റെ സഹോദരി ഷീനയെന്ന ആന്‍സിയായിരുന്നു കുട്ടിക്ക് ഭക്ഷണം നല്‍കിയത്. ഭക്ഷണം ആന്‍സിക്ക് എടുത്ത് നല്‍കിയത് വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും. ഇതിലൊന്നും ജോളി ഏതെങ്കിലും തരത്തില്‍ തെറ്റായി ഇടപെട്ടതിനും സാക്ഷികളില്ല. മാത്രമല്ല കുട്ടി ബോധരഹിതയായി നിലം പതിച്ചതോടെ എല്ലാവരേയും പോലെ ആശുപത്രിയിലെത്തിക്കാനും മറ്റും ജോളിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയതിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ താന്‍ ആശുപത്രിയില്‍ എത്തിയതായും ജോളി തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ആല്‍ഫൈന്റെ മാതാവ് സിലിയുടേതടക്കമുള്ള അഞ്ച് കൊലപാതകങ്ങളിലെ പങ്കാളിത്വം സമ്മതിച്ച ജോളി ഇതില്‍ മാത്രമായിരുന്നു കുറ്റം സമ്മതിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.