ഇടുക്കി: വിദ്വേഷം പരത്തുന്ന കേരള സ്റ്റോറി ആരും കാണുന്നില്ല എന്നതും സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നതും സന്തേഷം നൽകുന്നുവെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുട്ടിക്കാനം മരിയൻ കോളജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽഗാന്ധി. സിനിമയിലുള്ളതല്ല കേരളത്തിന്‍റെ പാരമ്പര്യവും സംസ്കാരമഎന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാം. രാജ്യത്ത് ആകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവത്ക്കരിക്കാനും ആയി ഉപയോഗിക്കുകയാണ്. ഇതിനായി വലിയ തോതിൽ പണം ചെലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്.
കാണാൻ ആളില്ലാതെ ബോക്സ് ഓഫീസിൽ തകർന്ന് വീണിരിക്കുകയാണ് 'കേരളാ സ്റ്റോറി 2; ഗോസ് ബിയോണ്ട്' സിനിമ. 2023ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങുകയാണ് രണ്ടാം ഭാഗം.
കേരളത്തെ അപകീർത്തിപെടുത്താനല്ല മറിച്ച് ഇവിടെയുള്ള ക്രിമിനലുകളെ വെളിച്ചത്തുകൊണ്ടുവരാനാണ് സിനിമ ശ്രമിക്കുന്നത് എന്നായിരുന്നു റിലീസിന് ഹൈകോടതിയുടെ അനുമതി ലഭിച്ച ശേഷം അണിയറ പ്രവർത്തകരുടെ വാദം.കാണാൻ ആളുകളില്ലാത്തതിനാൽ ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് തിയേറ്ററുകൾ.
സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സിനിമയുടെ റിലീസ് ഹൈകോടതി 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമക്ക് ‘കേരള സ്റ്റോറി 2’ എന്ന് പേരിട്ടത് ബോധപൂർവമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമായിരുന്നു സിനിമക്ക് നേരെയുണ്ടായ പ്രധാന ആരോപണം.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിച്ച പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് 2023ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും ലഭിച്ചത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.