കോവളം: തിരുവല്ലം പനത്തുറയിൽ പുനംതുരുത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ശിരസറ്റനിലയിൽ കാണപ്പെട്ട മൃതദേഹം പോത്തൻകോടുനിന്ന് കാണാതായ വിദേശവനിത ലിഗയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ ലഗിൻസ് (കാലുറ), വിദേശവസ്ത്രങ്ങൾ, ചെമ്പിച്ച നിറമുള്ള തലമുടി, ശരീരപ്രകൃതി തുടങ്ങി ബാഹ്യമായ സമാനതകളിൽനിന്നാണ് മൃതദേഹം ലിഗയുടേതാണെന്ന് ഭർത്താവും സഹോദരിയും തിരിച്ചറിഞ്ഞത്. സഹോദരിയുടെ രക്ത സാംപ്ൾ ശേഖരിച്ച് ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടി ഞായറാഴ്ച പൂർത്തിയാകും. ലിഗയെ അവസാനമായി കണ്ട കോവളം ലൈറ്റ് ഹൗസിന് സമീപത്തുനിന്ന് മൂന്നു കിലോമീറ്ററോളം അകലെ ഒറ്റപ്പെട്ട സ്ഥലത്ത് കഴുത്തറ്റ നിലയിൽ മൃതദേഹം കാണപ്പെട്ട സാഹചര്യം വിലയിരുത്തിയ പൊലീസ് കൊലപാതക സാധ്യത മുൻനിർത്തി അന്വേഷണം ആരംഭിച്ചു.
കോവളം ലൈറ്റ് ഹൗസിൽനിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവ് കയറി വന്നാലേ മൃതദേഹം കണ്ടെത്തിയ വിജനമായ സ്ഥലത്തെത്താൻ കഴിയൂ. ബീച്ചിൽ ഒറ്റപ്പെട്ട് കറങ്ങി നടക്കുകയായിരുന്ന ലിഗയെ ആരോ വശീകരിച്ച് ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം അപായപ്പെടുത്തിയതാകാമെന്നാണ് പൊലീസിെൻറ നിഗമനം. ഫോറൻസിക് പരിശോധന പൂർത്തിയാക്കി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം രാവിലെ 11 ഓടെ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് അരുവിക്കരകോണെത്ത ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. ലാത്വിയൻ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വർഷമായി അയർലൻഡിലാണ് താമസിച്ചുവന്നിരുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കടുത്ത മാനസിക സമ്മർദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയുർവേദ ചികിത്സക്കായി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. ഇരുവരും ആലപ്പുഴയിൽ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പിൽ വെച്ച് അമൃതാനന്ദമയിയെ സന്ദർശിച്ചിട്ടുള്ള ലിഗ കുറച്ചുദിവസം ആശ്രമത്തിൽ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ രാത്രിയിൽ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താൻ തുടങ്ങിയതോടെ അവിടെ നിന്ന് വർക്കലയിലേക്ക് പോയി.
കുറച്ചുദിവസത്തിന് ശേഷം ഫെബ്രുവരി 21ന് പോത്തൻകോെട്ട സ്വകാര്യ ആയൂർവേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു. രാവിലത്തെ യോഗ പരിശീലനം കഴിഞ്ഞ് 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോൾ ലിഗയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലിഗയെ കോവളത്ത് കൊണ്ടുവിട്ട ഒാേട്ടാ ഡ്രൈവറെ കെണ്ടത്തി. കോവളത്ത് നാവിക സേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമീഷണർ ജയദേവ് എന്നിവരുടെ നേതൃത്വത്തിെല പൊലീസ് സംഘമാണ് അന്വേഷണ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.