തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഐ.സി.യുവിൽനിന്ന് മാറ്റിയ അഞ്ച് രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു.
ഐ.സി.യുവിൽനിന്ന് രോഗികളെ യഥാസമയം മാറ്റാൻ സ്വീകരിച്ച നടപടികൾ, അഞ്ച് രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ച് തയാറാക്കുന്ന റിപ്പോർട്ട് അഞ്ച് ആഴ്ചക്കകം കമീഷന് സമർപ്പിക്കണം. മരിച്ചവരുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. സർക്കാറിന്റെയും ഡി.എം.ഇയുടെയും പ്രതിനിധി മേയ് എട്ടിന് കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.