കൊച്ചി: വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനത്തിൽ ഹൈകോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് ബോർഡിൽ സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് അറിയിച്ച സർക്കാർ, സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാമെന്നും വ്യക്തമാക്കി.
ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്ന് ഹൈകോടതി സർക്കാറിനോട് ചോദിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാറിന്റെ അധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴവുകൾ പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടന നടത്താമെന്ന് സർക്കാർ അറിയിച്ചു. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയും മാനദണ്ഡം പാലിച്ചും വഖഫ് ബോർഡ് പുനസംഘടന നടത്താമെന്നാണ് സർക്കാർ അറിയിച്ചത്. അമുസ്‍ലിം അംഗത്വം സുപ്രീംകോടതിയിലെ കേസിന്‍റെ വിധി പരിഗണിച്ച് തീരുമാനിക്കും. ശിയ, ബോറ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാൻ വഖഫ് ബോർഡിന് നിർദേശം നൽകിയതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‍ലിംകളെ നിയമിക്കണം എന്ന വ്യവസ്ഥയിൽ സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ തൽക്കാലം ആ പദവികൾ ഒഴിച്ചിടാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. വഖഫ് ബോർഡുകളിലും ട്രിബ്യൂണലുകളിലും അമുസ്‌ലിംകൾക്ക് പ്രാതിനിധ്യം നൽകുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സമിതികളിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വഖഫ് ഭൂമി സംരക്ഷണം, ബോർഡിന്റെ അധികാര പരിധി, ഭൂമി തർക്കങ്ങളിലെ സർക്കാരിന്റെയും വഖഫ് ട്രിബ്യൂണലിന്റെയും ഇടപെടലുകൾ എന്നിവ സംബന്ധിച്ചും സർക്കാർ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.