മസ്കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവന കേന്ദ്രം ദുകമിൽ ശനിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. ദുകം സ്പെഷൽ ഇക്ണോമിക്ക് സോണിലെ റോക്ക് ഗാർഡൻ ഡിസ്ട്രിക്റ്റ് പ്ലോട്ട് നമ്പർ 49/51ലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്.
ഗൂഗിൾ മാപ്പ്: https://maps.app.goo.gl/bEaqSjDDWq2g2z cs9?g_st=ipc. പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിങ്, അറ്റസ്‌റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതുതായി ആരംഭിച്ച കേന്ദ്രത്തിൽ ലഭിക്കും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി. എസ് അപ്പോയിന്റ്‌മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ നാലാമത്തേതാണ് ദുകമിലേത്.
ആദ്യ കേന്ദ്രം മസ്കത്തിലുള്ള ഖുറമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്റററിൽ ആരംഭിച്ചിരുന്നു. രണ്ടാത്തേത് സലാലയിലും മൂന്നാത്തേത് ഇബ്രിയിലുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മേഖലയിലെ വളർന്നുവരുന്ന ഇന്ത്യൻ പ്രവാസികളുടെയും വിദേശ പൗരന്മാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്.ജി.ഐ.വി.എസ് കമ്പനിയാണ് സുൽത്തനേറ്റിൽ പുതിയ വിസ സേവന കേന്ദ്രങ്ങൾ നടത്തുന്നത്.
ആഗോളതലത്തിൽ ഗവൺമെന്റ് ടു സിറ്റിസൺ (ജി.ടു.സി) സേവനങ്ങൾ നൽകുന്നതിൽ 15 വർഷത്തിലേറെ പരിചയമുണ്ട് എസ്.ജി.ഐ.വി.എസ് കമ്പനിക്ക്. സുരക്ഷിതവും കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് എ.ഐ. ഉപകരണങ്ങളും ഓട്ടോമേറ്റഡ് വർക്ക്ഫ്ലോകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ പ്രോസസ്സിങ്, പാസ്‌പോർട്ട് സേവനങ്ങൾ, ഇന്ത്യൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റേഷനും കോൺസുലാർ ആവശ്യങ്ങൾക്കും വ്യക്തികൾക്കും ബിസിനസുകൾക്കും സമഗ്രമായ സഹായം നൽകുന്നതിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്.ജി.ഐ.വി.എസ്.ഏതെങ്കിലും സംശയങ്ങൾക്കോ സഹായത്തിനോ അപേക്ഷകർക്ക് +96876221929 , +968-76282008 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ info@sgivsglobal-oman.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാം.കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും https://sgivsglobal-oman.com സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.