മാവൂർ (കോഴിക്കോട്): വീട്ടുവോട്ടിൽ വീണ്ടും ആൾമാറാട്ടമെന്ന് പരാതി. നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോഴിക്കോട് പെരുവയിലാണ് വയോധികയുടെ വോട്ട് മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചതായി പരാതി ഉയർന്നത്.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽപ്പെട്ട പെരുവയൽ പഞ്ചായത്തിലെ കായലം കൊടശേരിതാഴം 84ാം നമ്പർ ബൂത്തിലെ വോട്ടിലാണ് ആൾമാറാട്ടം. ക്രമനമ്പർ 74 ആയ പായംപുറത്ത് ജാനകി അമ്മയുടെ (91) വോട്ട് ക്രമനമ്പർ 101 ആയ കൊടശേരി ജാനകി അമ്മയെക്കൊണ്ട് (80) ചെയ്യിപ്പിക്കുകയായിരുന്നു. എൽ.ഡി.എഫ് നൽകിയ പരാതിയെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സസ്പെന്‍ഡ് ചെയ്തു. ജനപ്രാതിനിധ്യ നിയമം 134 വകുപ്പ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷല്‍ പോളിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വോട്ടർ ഐ.ഡി നോക്കാതെ ആധാർ കാർഡ് പരിശോധിച്ചാണ് വോട്ട് ചെയ്യിച്ചതത്രെ. ആള് മാറിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പറഞ്ഞെങ്കിലും അത് പരിശോധിക്കാതെ വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം, അടുത്തടുത്ത വീടുകളിലുള്ള രണ്ട് വോട്ടർമാരുടെയും ഭർത്താക്കന്മാരുടെയും പേരുകൾ സമാനമായതും യഥാർഥ വോട്ടറുടെ അറിയപ്പെടുന്ന പേര് മറ്റൊന്നായതുമാണ് ആളു മാറി ചെയ്യാൻ ഇടയാക്കിയതെന്ന് ബി.എൽ.ഒ ഹരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.