അത്ര ചീപ്പല്ല ഞാൻ, ഐ.എന്‍.ടി.യു.സി- വി.ഡി സതീശന്‍ വിഷയത്തിൽ രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: ഐ.എന്‍.ടി.യു.സി- വി.ഡി സതീശന്‍ അസ്വാര്യത്തിന് പിന്നില്‍ താനല്ലെന്ന് രമേശ് ചെന്നിത്തല. വിഡി സതീശനെതിരെ ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ മാത്രം ഞാനത്ര ചീപ്പല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. തീരുമാനങ്ങളെടുക്കുന്ന വിഷയത്തിൽ തന്നെ അകത്തി നിറുത്തുന്നതായും ചെന്നിത്തല ആരോപിച്ചു.
പദവിക്ക് പിന്നാലെ നടക്കുന്ന ആളല്ല താന്‍. എന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തള്ളി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്തെത്തി. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കില്‍ പരിശോധിക്കാമെന്നും, കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല എന്നും ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.പി.സി.സിയുടെ ലിസ്റ്റിലും ഐ.എൻ.ടി.യു.സി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.