നിർമാണത്തിലിരിക്കുന്ന ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്

ഹരിപ്പാട്: നിർമാണത്തിലിരിക്കുന്ന ഐ.എച്ച്.ആർ.ഡി കോളജിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് 4.30ന് കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജിലായിരുന്നു അപകടം. പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്നു വീണത്. സംഭവത്തിൽ നിർമാണ ജോലിയിലേർപ്പെട്ട് മലയാളിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്.

നാല് ക്ലാസ് മുറികൾ, രണ്ട് സ്റ്റെയർകേസ് മുറികൾ, ടോയ് ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം എന്നിവയുൾപ്പെടുന്ന ഭാഗത്തെ കോൺക്രീറ്റ് ജോലികൾ നടക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ കരാറുകാരനാണ് നിർമാണ ചുമതല.

രാവിലെ ഏഴിന് ആരംഭിച്ച ജോലികൾ വൈകീട്ടോടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെ ബീമിന് സ്ഥാനചലനം സംഭവിക്കുകയായിരുന്നു. തുടർന്ന് താങ്ങുകൾ തെറ്റി മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും താഴേക്ക് പതിച്ചു. മേൽക്കൂര തകർന്നു വീഴുമ്പോൾ താഴെ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്.

തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ രണ്ട് തുന്നലുകളുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. അപകടസമയത്ത് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്പർവൈസർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനീയറും ഓവർസീയറും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെത്തുടർന്ന് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തകർന്നു വീണ ഭാഗത്തെ കമ്പികൾ മുറിച്ചുമാറ്റി പുതിയ ബീമുകൾ സ്ഥാപിച്ച ശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിർമാണത്തിലെ പിഴവാണോ അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - A worker was injured when the roof of a building under construction at IHRD College collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.