തിരുവനന്തപുരം: ഐ.ജി ലക്ഷ്മൺ വിരൽചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലെ രാഷ്ട്രീയചുമതലയുള്ള ഉന്നതനിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഭരണഘടന ബാഹ്യമായ അധികാര കേന്ദ്രം എന്ന് ഐ.ജി ലക്ഷ്മൺ വിശേഷിപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് എന്നാണ് സൂചന. ഈ ‘അധികാരകേന്ദ്രം’ സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുവെന്നാണ് ഐ.ജി ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. കോടതിയുടെ ആർബിട്രേഷൻ കേസുകളടക്കം ഒത്തുതീർപ്പാക്കിയതായി ഹരജിയിലുണ്ട്. എന്നാൽ, ആരോപണത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച പ്രതികരണത്തിന് ഐ.ജി തയാറല്ല.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ഇടപെട്ട് തീർപ്പാക്കിയ ചില വലിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ആക്ഷേപമെന്നാണ് വിവരം. ഈ ഉന്നതൻ മുമ്പ് അഭിഭാഷകജോലിയിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിയമസ്ഥാപനം സാമ്പത്തിക കേസുകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കേസുകൾ പലതും കോടതിക്ക് പുറത്ത് തീർപ്പാക്കുന്നതായിരുന്നു രീതി. പാർട്ടിയിലും അധികാരകേന്ദ്രങ്ങളിലുമുള്ള സ്വാധീനവും അനുകൂലമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയോഗിച്ചശേഷവും തുടർന്ന സമാന ഇടപെടലുകളാണ് ഐ.ജി സൂചിപ്പിച്ചത്. ആക്ഷേപങ്ങൾ പ്രധാനമായും പൊലീസുമായി ബന്ധപ്പെട്ടതാണ്. ക്രൈംബ്രാഞ്ചിനെ സ്വന്തം താൽപര്യാനുസരണം ഉപയോഗിക്കുന്നെന്ന ആരോപണവുമുണ്ട്.
ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊലീസിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയചുമതലയുള്ള ഉന്നതനാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ധാരാളം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഈ ഉന്നതന്റെ ഇടപെടലുകളാണ് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത്. സർവിസിലുള്ള പൊലീസ് ഉദ്യോഗസ്ഥൻതന്നെ ഇത് ശരിവെക്കുന്നത് സർക്കാറിനെ സംബന്ധിച്ച് ഗുരുതര വെല്ലുവിളിയാണ്. ഐ.ജി ലക്ഷ്മൺ ഇക്കാര്യം ഹൈകോടതി മുമ്പാകെ രേഖാമൂലമാണ് അറിയിച്ചതെന്നത് ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.