കോവിഡിൽ കേരള മാതൃക തെറ്റാണെങ്കിൽ ഏതു മാതൃക സ്വീകരിക്കണം? പ്രതിരോധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്നിങ്ങനെ സർക്കാറിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറയുന്നതാണ് ലേഖനം.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും, ടി.പി.ആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്‍ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലര്‍. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനു വീഴ്ചപറ്റിയിരിക്കുന്നുവെന്നും ഇപ്പോള്‍ തുടരുന്ന നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളല്ല നാം അവലംബിക്കേണ്ട മാതൃക എന്നുമുള്ള ചര്‍ച്ചകളുമുണ്ട്.

മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നും അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - If the Kerala model in covid is wrong, which model should be adopted? CM with defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.