കൊച്ചി: നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിെൻറ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ യുടെ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ. എന്നാൽ, ആരോ പണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ട്. പാലാരിവട്ടം പാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നൽകിയതിലും ഗൂഢാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരം അനുമതി തേടിയിട്ടുണ്ട്.
അനുമതി ലഭിച്ചാലുടന്‍ അദ്ദേഹം കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. അഴിമതിപ്പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിെൻറ അക്കൗണ്ട് ദുരുപയോഗം ചെയ്െതന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സുനില്‍തോമസ് പരിഗണിച്ചത്.
ഇബ്രാഹിംകുഞ്ഞിനും ടി.ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണ് പത്രത്തിെൻറ അക്കൗണ്ടിൽ ഇട്ടതെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജിയില്‍ പറയുന്ന സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വിജിലന്‍സിന് വേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന് എതിരെ ഗിരീഷ് ബാബു നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഇക്കാര്യം അന്വേഷിക്കുമെന്നും വിജിലൻസ് അറിയിച്ചു.
അഴിമതി സംബന്ധിച്ച കാര്യങ്ങളല്ലേ വിജിലന്‍സിന് അന്വേഷിക്കാനാവൂയെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റല്ലേയെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് എന്‍ഫോഴ്മെൻറ് ഡയറക്ടറെ കക്ഷിചേർക്കാൻ നിർദേശിച്ചത്.കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.