മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കുന്നംകുളം( തൃശൂര്‍ ): ഒമ്പതാം ക്ളാസുകാരിയായ മകളുടെ മുന്നിലിട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ആനായ്ക്കല്‍ ഗാനിയ നഗറില്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷിന്‍െറ ഭാര്യ ജിഷയാണ് (33) വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് പ്രതീഷ് (48) കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വീട്ടിലെ ഹാളിലാണ് പായവിരിച്ച് ഇരുവരും മകളുമൊത്ത് കിടന്നിരുന്നത്. ഉറങ്ങിക്കിടന്ന യുവതിയെ വെട്ടുകത്തികൊണ്ട് പ്രതീഷ് വെട്ടുകയായിരുന്നു. കഴുത്തില്‍ വെട്ടേറ്റ യുവതി ഉണര്‍ന്ന് നിലവിളിച്ചു.  ശബ്ദംകേട്ടെഴുന്നേറ്റ മകള്‍ സ്നേഹ അമ്മയെ കെട്ടിപ്പുണര്‍ന്ന് വെട്ടുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും മകളെ തട്ടിമാറ്റി ഭാര്യയെ ആക്രമിച്ചു. പ്രായാധിക്യം മൂലം അവശതയില്‍ കഴിഞ്ഞ യുവാവിന്‍െറ മാതാവ് സുഭദ്ര തടുക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും തള്ളിയിട്ടു. ഇതിനിടെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന് പുറത്തുപോകാന്‍ ശ്രമിച്ചെങ്കിലും ജിഷ കുഴഞ്ഞുവീണു. മകള്‍ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന വലിയച്ഛനെ വിളിച്ചുവരുമ്പോഴേക്കും പ്രതീഷ് സ്ഥലം വിട്ടു. പിന്നീട് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

വെട്ടാനുപയോഗിച്ച വെട്ടുകത്തി തൊട്ടടുത്ത മുറിയില്‍ നിന്നും കണ്ടെടുത്തു. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ 19 വെട്ടുകളുണ്ട്. ജിഷയെ റോയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.  ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സൗദിയില്‍ ജോലി ചെയ്തിരുന്ന പ്രതീഷ് ജോലി നഷ്ടപ്പെട്ട് മൂന്നുമാസമായി നാട്ടില്‍ കഴിയുകയായിരുന്നു. ഏകമകള്‍ സ്നേഹ കുന്നംകുളം ചിറളയം ബഥനി കോണ്‍വന്‍റ് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. 

Tags:    
News Summary - husband killed wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.