കൊച്ചി: വിവിധ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈകോടതി തടഞ്ഞു. പത്തു വർഷത്തിലേറെയായി സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സർക്കാർ വിശദീകരണം വൈകുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഇടക്കാല ഉത്തരവ്.
സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമായി ഇനി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകരുതെന്ന് ഹൈകോടതി നവംബറിൽ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വീണ്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി അബ്ദുൽ വാഹിദ് സമർപ്പിച്ച ഉപഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ഹരജി. വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും സർക്കാർ വിശദീകരണം നൽകിയിരുന്നില്ല. തുടർന്നാണ് സ്ഥിരപ്പെടുത്തൽ തടഞ്ഞ് കോടതി ഉത്തരവിട്ടത്. ഹരജിക്കാരന് വേണ്ടി അഡ്വ. എ.എൽ. നവനീത് കൃഷ്ണൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.