ന്യൂഡൽഹി: സംഘടനയെ ശക്തിപ്പെടുത്തി ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കെ.പി.സി.സി നേതൃത്വത്തോട് ഹൈകമാൻഡ്. ചുമതലയേറ്റെടുത്തതിന് പിന്നാലെ പുതിയ നേതൃത്വത്തെയും മുതിർന്ന നേതാക്കളെയും ഹൈകമാൻഡ് ചൊവ്വാഴ്ച ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അസൗകര്യം ചൂണ്ടിക്കാട്ടി മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവർ വിട്ടുനിന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും സർക്കാറിനെതിരായ വികാരം അനുകൂലമാക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
താഴേ തട്ടിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിതലത്തിൽ ആലോചിക്കുമെന്നും രണ്ടു തെരഞ്ഞെടുപ്പുകളെയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.