കൊച്ചി: അരവണ നിർമാണത്തിന് ശബരിമലയിലേക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. കഴിഞ്ഞ തീർഥാടന സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വഴിമധ്യേ മറിച്ചുവിറ്റ ശേഷം മായംചേർത്ത നെയ്യ് എത്തിച്ചെന്ന ആരോപണത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് വേണ്ടി പത്ത് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവത്കരിച്ച് കോടതിയെ അറിയിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
20,000 യൂനിറ്റ് അരവണയുണ്ടാക്കാൻ മിൽമയിൽനിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്യുകയും ഗുണനിലവാര പരിശോധന പാസാവുകയും ചെയ്ത തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിയെ അടക്കം തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപിച്ചത്. എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഒരു യൂനിറ്റ് അരവണക്ക് 10 ലിറ്റർ നെയ്യ് ഉപയോഗിക്കുന്ന സ്ഥാനത്ത്, മിൽമ നെയ്യ് ഏഴ് ലിറ്റർ മതിയാകുമെന്നാണ് മുരാരി അവകാശപ്പെട്ടത്.
കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമീഷണർ രേഖാമൂലം എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റു ടെൻഡറുകൾ റദ്ദാക്കുകയും ചെയ്തു. കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന് ആരോപണമുയർന്നതോടെ ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മിൽമയിൽനിന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
വീഴ്ചയുണ്ടായില്ലെന്ന് മില്‍മ
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നല്‍കിയതെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മില്‍മ നെയ്യിനുപകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. കൃത്രിമം നടന്നെങ്കില്‍ അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
ഉല്പന്നങ്ങളുടെ ഗുണനിലവാരത്തിലും മില്‍മ വിട്ടുവീഴ്ച ചെയ്യാറില്ല. ശബരിമലയിലേക്കുള്ള നെയ്യ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശബരിമല ഗോഡൗണില്‍ സ്വീകരിക്കുകയും ഉല്പന്നത്തിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തി സന്നിധാനത്തേക്ക് അയക്കുകയും ചെയ്യുന്നെന്നാണ് മനസിലാക്കുന്നത്. ഗുണനിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് മില്‍മയെ ഇതുവരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോര്‍ഡ് മില്‍മക്ക് നല്‍കുകയും ചെയ്തു.
മില്‍മയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തെന്ന മാധ്യമവാര്‍ത്ത വാസ്തതാവിരുദ്ധമാണ്. മില്‍മയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തെന്ന മാധ്യമവാര്‍ത്ത വാസ്തതാവിരുദ്ധമാണ്. ബോര്‍ഡ് അങ്ങനെ തീരുമാനിക്കുകയോ അത്തരമൊരു അറിയിപ്പ് മില്‍മക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല
മില്‍മയില്‍നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയത് ഗുണമേൻമയുള്ള ഒറിജിനല്‍ പ്രീമിയം നെയ്യാണ്. മില്‍മ ഡെയറിയില്‍നിന്ന് 15 കിലോ ടിന്നുകളിലാക്കി പൂര്‍ണമായി സീല്‍ ചെയ്താണ് അയച്ചത്. പാക്കിങ്ങും സീലിങ്ങും ചെയ്ത ടിന്നുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല. മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഡി ആസിഫ് കെ. യൂസഫും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.