കോഴിക്കോട്: കേരളത്തിൽ തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മാത്രം നടന്നുവരുന്ന ശൂരസംഹാരം എന്ന ഉത്സവത്തിന് മുന്നോടിയായി ക്ഷേത്ര ആൽത്തറയിൽ ചിത്രക്കൂട്ടൊരുക്കി മുസ്ലിം പെൺകുട്ടി. ക്ഷേത്രത്തിനടുത്ത് പലചരക്കുകട നടത്തുന്ന വാഴയിൽ ഹനീഫയുടെ മകൾ ഹഫീഫയെന്ന ബിരുദ വിദ്യാർഥിനിയാണ് ഉത്സവത്തിെൻറ മതസൗഹാർദത്തിന് കലയിലൂടെ പുതിയ മാനം നൽകിയത്.
തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി ദിനമായ നവംബർ 13ന് നടക്കുന്ന ശൂരസംഹാരം തിരുവണ്ണൂരുകാരുടെ ജനകീയ ഉത്സവമാണ്. നാടൊന്നാകെ പങ്കുചേരും. ഇതിന് മുന്നോടിയായി ക്ഷേത്രപരിസരവും ഉത്സവം നടക്കുന്ന ആൽത്തറയുമെല്ലാം പെയിൻറടിച്ച് സുന്ദരമാക്കിയിരുന്നു. എല്ലാ വർഷവും പ്രദേശത്തെ കലാകാരൻമാർ ചിത്രം വരച്ചിടുന്ന ആൽത്തറയിൽ ഇത്തവണ താൻ വരച്ചോട്ടെ എന്ന ആഗ്രഹം ഹഫീഫ ആദ്യം പങ്കുവെച്ചത് പിതാവിനോടാണ്. കമ്മിറ്റിക്കാരോട് ഹനീഫ മകളുടെ ആഗ്രഹം അറിയിച്ചപ്പോൾ അവർ സന്തോഷത്തോടെ അനുമതി നൽകി. ഇക്കാര്യം പ്രദേശത്തെ വാട്സ്ആപ് കൂട്ടായ്മയായ ‘തിരുവണ്ണൂർ നാട്ടുവർത്തമാന’ത്തിൽ പങ്കുവെച്ചപ്പോൾ നാട്ടുകാരും പിന്തുണയുമായെത്തി.
അങ്ങനെയാണ് ചിത്രകാരിയായ ഹഫീഫ ആൽത്തറക്കു ചുറ്റും അക്രിലിക്കിൽ വർണച്ചാർത്തൊരുക്കിയത്. സുബ്രഹ്മണ്യെൻറ ആയുധമായ വേലും വാഹനമായ മയിലുമുൾെപ്പടെയുള്ള ചിത്രങ്ങൾ ഗൂഗ്ളിൽ തിരഞ്ഞ് അവ പകർത്തുകയായിരുന്നു. പൂക്കളും മൺചെരാതും കൂടെയായപ്പോൾ ആൽത്തറ ആകർഷകമായി. ഞായറാഴ്ച രാവിലെ 10 മുതൽ ആറുവരെയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് കഴിഞ്ഞുവന്ന് വൈകീട്ട് ആറുമുതൽ രാത്രി 10 വരെയുമാണ് വരച്ചത്. സഹായത്തിന് സഹോദരിമാരായ ഹുദയും ഫിദയും ഒപ്പം കൂടി. മൂന്നു പതിറ്റാണ്ടായി ക്ഷേത്രോത്സവത്തിൽ സഹകരിക്കുന്നയാളാണ് ഇവരുടെ പിതാവ്.
വരച്ചുതീർന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നിയെന്ന് കൈതപ്പൊയിൽ ലിസ കോളജിലെ സൈക്കോളജി ബിരുദ വിദ്യാർഥിനിയായ ഹഫീഫ പറഞ്ഞു. ചിത്രംവര പഠിച്ചിട്ടില്ലെങ്കിലും ബി സോൺ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ വിജയിയാണ് ഇൗ മിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.