ഹാദിയ കേസ്: കേരളാ സർക്കാറിന് വേണ്ടി അഡ്വ. വി. ഗിരി ഹാജരായില്ല

ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്ന് കേരളാ സർക്കാർ അഭിഭാഷകൻ അഡ്വ. വി. ഗിരി മാറി. ഗിരിക്ക് പകരം അഡ്വ. ജയദീപ് ഗുപ്ത ഹാജരായി. ഗിരി സ്വയം മാറിയതാണോ സർക്കാർ മാറ്റിയതാണോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 

ഷെഫിന്‍ ജഹാന്‍റെയും ഹാദിയയുടെയും വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് അടക്കം കേസിന്‍റെ ഏറ്റവും നിര്‍ണായകമായ വശങ്ങള്‍ സുപ്രീംകോടതി പരിശോധിക്കാനിരിക്കെയാണ് സർക്കാർ അഭിഭാഷകൻ മാറിയ വിവരം പുറത്തുവന്നത്. കൂടാതെ, കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എൻ.ഐ.എ കോടതിയിൽ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.

2017 നവംബർ 20ന് ഹാദിയ നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതിയിൽ നേരിട്ടെത്തിയപ്പോൾ കേരളാ സർക്കാറിന് വേണ്ടി ഹാജരായത് വി. ഗിരിയായിരുന്നു. അന്ന് എൻ.ഐ.എയുടെ വാദത്തിന് പിന്തുണക്കുന്ന നിലപാടാണ് വി. ഗിരി സ്വീകരിച്ചിരുന്നത്. സർക്കാറിന്‍റെ ഈ നിലപാടിനെതിരെ ഭരണകക്ഷിയായി സി.പി.എമ്മിലടക്കം വൻ വിമർശനം ഉയർന്നിരുന്നു. 

മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഹാദിയയെ സേലത്ത് പഠിക്കാന്‍‌ അനുവദിച്ച ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദങ്ങളാണ് സുപ്രിംകോടതിയില്‍ ഇന്ന് ആരംഭിക്കുന്നത്. കേസിന്‍റെ നിര്‍‌ണ്ണായക വശങ്ങളിലേക്ക് ഇനിയാണ് കോടതി കടക്കുക. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയായിരുന്നോ? ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ? ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ തീവ്രവാദ ബന്ധ ആരോപണത്തിന്‍റെ സാംഗത്യമെന്ത്? തുടങ്ങിയ കാര്യങ്ങള്‍ കോടതിയുടെ പരിഗണനക്ക് വരും. കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എൻ.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചേക്കും. 


 

Tags:    
News Summary - Hadiya Case: Kerala State Council Adv. V. Giri Out -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.