കൊച്ചി: കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാണെന്ന സർക്കാർ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് ഗ്രാമത്തിന്റെ ദുരിതയാഥാർത്ഥ്യം. അഞ്ച് പതിറ്റാണ്ടിലേറെയായി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഇരുട്ടിൽ കഴിയുകയാണ് ഇവിടുത്തെ 160-ഓളം കുടുംബങ്ങൾ. സമീപ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി ഈ ഗ്രാമത്തിലൂടെ ലൈനുകളും പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, തൊട്ടടുത്തുള്ള വീടുകൾക്ക് കണക്ഷൻ നൽകാതെ അധികൃതർ തഴയുന്നുവെന്നാണ് പ്രധാന പരാതി.
തങ്ങൾക്ക് കൂടി വൈദ്യുതി കണക്ഷൻ നൽകാമെന്ന ഉറപ്പിന്റെ പുറത്താണ് അന്ന് കെ.എസ്.ഇ.ബിക്ക് ഇവിടുത്തെ ജനങ്ങൾ സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകിയത്. എന്നാൽ ലൈനുകൾ കടന്നുപോയിട്ടും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. അടുത്തുള്ള വഞ്ചിപ്പാറ, തലവച്ചാറ തുടങ്ങിയ ആദിവാസി ഊരുകളിലെല്ലാം വെളിച്ചമെത്തിയപ്പോഴാണ് കല്ലേലിമേട് നിവാസികൾ മാത്രം തഴയപ്പെട്ടത്. അമ്പതു വർഷത്തിലധികമായി ഈ പ്രദേശത്ത് കുടിയേറി ജീവിക്കുന്ന സാധാരണക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇനിയും പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ ജനതയുടെ ദുരിതാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.