തൃശൂർ: ധനകാര്യ അച്ചടക്കം ഉറപ്പുവരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ മാർഗരേഖ പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ പ്രതിഫലം ഉൾപ്പെടെ ചെലവുകൾക്ക് പരിധി നിശ്ചയിച്ചാണ് ഉത്തരവ്.
പ്രിസൈഡിങ് ഓഫിസർക്കും കൗണ്ടിങ് ഓഫിസർക്കും പ്രതിദിന പ്രതിഫലം 600 രൂപയും പോളിങ് ഓഫിസർക്കും കൗണ്ടിങ് അസിസ്റ്റൻറിനും 500 രൂപയും പോളിങ് അസിസ്റ്റൻറിന് 400ഉം നൽകാമെന്ന് ഉത്തരവിൽ പറയുന്നു. ഇതിനുപുറമെ പ്രതിദിന ഭക്ഷണ അലവൻസ് 250 രൂപയാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്കും ഇൗ തുകക്ക് അർഹതയുണ്ട്.
ജില്ലയിലെ റിട്ടേണിങ് ഓഫിസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രതീക്ഷിത ചെലവ് കണക്കാക്കി ജില്ല ഇലക്ഷൻ ഓഫിസർ തുക മുൻകൂറായി നൽകാവുന്നതാണ്. സ്വകാര്യ വാഹനങ്ങൾ വാടകക്ക് എടുക്കാനുള്ള തുകയും കമീഷൻ നിശ്ചയിച്ചു. 30 പേർക്ക് ഇരിക്കാനുള്ള ബസിന് പ്രതിദിനം 5,000 ആണ് നിരക്ക്. 100 കിലോ മീറ്ററാണ് ദൂരപരിധി.
മിനി ബസാണെങ്കിൽ 3,000 രൂപക്കും മോട്ടോർ കാബിന് (1500 സി.സിയിൽ കുറവ്) കിലോമീറ്ററിന് 15 രൂപയും 1500 സി.സിയിൽ കൂടുതലുള്ള മോട്ടോർ കാബിന് കിലോമീറ്ററിന് 17 രൂപയും നൽകാം. ആവശ്യമുള്ള ഘട്ടത്തിൽ വിഡിയോഗ്രഫി ചെയ്യാം. അതിന് മത്സരാധിഷ്ഠിത രീതിയിൽ അപേക്ഷ ക്ഷണിക്കണം. ആരെങ്കിലും വോട്ടർ പട്ടിക ചോദിച്ചാൽ ഒരുപേജിന് ഒന്നര രൂപയും ജി.എസ്.ടിയുമടക്കം ഈടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.