കന്നൂർ ഗവ. യു.പി സ്‌കൂളിന്റെ മേൽക്കൂരയുടെ ബീം പൊട്ടിവീണ നിലയിൽ (ഫയൽ ചിത്രം)

സ്‌കൂൾ മേൽക്കൂര നിർമാണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനും മാർഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെയും അംഗൻവാടികളുടെയും മേൽക്കൂര നിർമാണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനും മാർഗനിർദേശം പുറത്തിറക്കിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തര നിർദേശം.

പുതുതായി നിർമിക്കുന്ന സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾക്കും അംഗൻവാടികൾക്കും നിശ്ചിത നിലവാരത്തിലുള്ള നോൺ ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരകൾ ഉപയോഗിക്കാം. നോൺ ആസ്ബറ്റോസ് ഹൈ ഇമ്പാക്ട് പോളി പ്രൊപിലിൻ റീ ഇൻഫോഴ്‌സ്ഡ് സിമന്റ് 6 എം.എം തിക്ക് കൊറുഗേറ്റ് ഷീറ്റ് ഉപയോഗിക്കാനാണ് അനുമതി. സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഇതിനു പുറമേ നോൺ ആസ്ബറ്റോസ് സാൻഡ് വിച്ച് ഷീറ്റ് ഉപയോഗിച്ചും മേൽക്കൂര നിർമിക്കാം.

ടിൻ/അലുമിനിയം/ഷീറ്റ് മേഞ്ഞ സ്‌കൂൾ/അംഗൻവാടി കെട്ടിടങ്ങൾക്ക് അടുത്ത അധ്യയന വർഷത്തിനുള്ളിൽ ഫാൾസ് സീലിങ് ചെയ്യണം. ഇതിനൊപ്പം ഫാനും ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് നൽകും. 2019ലെ കെട്ടിട നിർമാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് നിർമാണം ആരംഭിച്ചതും, 2019ന് ശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സൗകര്യം ഒരുക്കുന്നതിൽ ഇളവ് നൽകി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും.

സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ഉന്നതയോഗം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 2019ലെ കേരള കെട്ടിട നിർമാണ ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി അനുമതി നിഷ്‌കർഷിച്ചിട്ടുണ്ട്. 2019ന് മുമ്പ് ഇത്തരമൊരു അനുമതി ആവശ്യം ഇല്ലാത്തതിനാൽ സ്‌കൂളുകളിൽ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് പുതിയ ഉത്തരവ് വഴി പരിഹാരം കാണുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. സ്‌കൂൾ വികസന പ്രവർത്തനത്തിലും ശുചീകരണത്തിലും പ്രവേശനോത്സവത്തിലും തദ്ദേശ സ്ഥാപനങ്ങൾ ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Guidance for school roof construction and fitness certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.