തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഭൂമിയിലെ കൈയേറ്റം തടയാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, ചീഫ് സെക്രട്ടറി , റവന്യൂ പിര്ൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർക്ക് നിവേദനം നൽകി.
എം. ഗീതാനന്ദൻ, സുകുമാരൻ അട്ടപ്പാടി, കെ.പി. പ്രകാശൻ, എം. കുപ്പമൂപ്പൻ, കെ. മാരിയപ്പൻ, ടി.പി. കണ്ണദാസൻ, എ. ഗോപാലകൃഷ്ണൻ എന്നിവരാണ് രമക്കൊപ്പമുണ്ടായിരുന്നത്. വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി തട്ടിയെടുക്കുകയാണെന്ന് ആദിവാസി സംഘടനകളും പൗരാവകാശ സംഘടനകളും പരാതിപ്പെട്ടതിനെ തുടർന്നാണ് താനടക്കമുള്ള വസ്തുതാന്വേഷണ സംഘം അട്ടപ്പാടി മേഖലകൾ സന്ദർശിച്ചതായും കെ.കെ. രമ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ആദിവാസി-ദലിത്-ബഹുജന സംഘടന പ്രതിനിധികൾ ഉൾപ്പെടുന്ന 25ഓളം പേർ വരുന്ന സംഘമാണ് ആദിവാസി മേഖലകൾ സന്ദർശിച്ചത്.
കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1275, 1819 എന്നീ മേഖലയിലെ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. സർവേ നമ്പർ 1275ൽ സർക്കാർ റവന്യൂഭൂമിയും വനഭൂമിയും 1819ൽ ആദിവാസികൾക്ക് പലഘട്ടങ്ങളിലായി പതിച്ചുനൽകിയ ഭൂമിയുമാണ് ഔദ്യോഗികമായി ഉള്ളത്. എന്നാൽ, ഈ രണ്ട് സർവേ നമ്പറുകളിലും അതിവിപുലമായ കൈയേറ്റങ്ങൾ നടക്കുന്നതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.