സി.പി.എമ്മിൻെറ വർഗീയ ധ്രുവീകരണ നീക്കത്തെ രൂക്ഷമായി എതിർത്ത് ഗീവർഗീസ് മാർ കൂറിലോസ്

കോഴിക്കോട്: സി.പി.എമ്മിൻെറ വർഗീയ ധ്രുവീകരണ നീക്കത്തെ രൂക്ഷമായി എതിർത്ത് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. മുസ്​ലിം ലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്​ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല, അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.

സ്ഫോടനത്‌മകമായ സന്ദർഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്​ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്​ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിൻെറ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപിക്കും -ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Full View

മുസ്​ലിം ലീഗിനെതിരായ പ്രസ്താവനക്ക് ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രംഗത്തെത്തിയിരുന്നു. സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചതെന്ന് ഇന്ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എ. വിജയരാഘവൻ ആരോപിച്ചിരുന്നു. വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌ എന്നാണ് വിജയരാഘവൻ പറഞ്ഞത്.

ഇതേതുടർന്ന്, വിജയരാഘവനെതിരെ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ ബാബുരാജും വിമർശനമുന്നയിച്ചിരുന്നു. എ. വിജയരാഘവൻെറ വംശീയമായ അബോധം ഞെട്ടിപ്പിക്കുന്നതാണെന്നും, വിജയരാഘവനെപ്പോലെ ജനങ്ങളാൽ വെറുക്കപ്പെടുന്ന ഒരു നേതാവ് മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിട്ടുണ്ടോ എന്നു സംശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗീവർഗീസ് മാർ കൂറിലോസിൻെറ വിമർശനം വന്നിരിക്കുന്നത്. 

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.