അറസ്റ്റിലായ പ്രതികൾ

ഡേറ്റിങ് ആപ്പിലൂടെ ‘ആപ്പിലാക്കും’, മൊബൈൽ ഫോൺ തട്ടും; രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. മേത്തല പുതുവൽപുരയിടം വീട്ടിൽ അജ്മൽ (28), പുല്ലൂറ്റ് വാലത്തറ വീട്ടിൽ അഖിൽ (29) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വവർഗ സൗഹൃദങ്ങൾക്ക് എന്ന പേരിലുള്ള ‘ഗ്രിൻഡർ’ എന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തും. താൽക്കാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് ഇവരിൽ നിന്ന് പ്രതികൾ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ബാർ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മൊബൈൽഫോൺ ഉപയോഗിക്കാൻ വാങ്ങിയ യുവാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ. ഹരോൾഡ് ജോർജ്, സി.പി.ഒമാരായ ഫൈസൽ, വിപിൻ കൊല്ലറ, രാജൻ, ഗോപകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏതാനും മാസംമുമ്പ് കോഴിക്കോട് വടകരയിൽ ഇതേ ആപ്പ് ഉപയോഗിച്ച് പരിചയപ്പെട്ട വ്യാപാരിയെ സ്വർണവും പണവും കവരാൻ യുവാവ് കൊലപ്പെടുത്തിയിരുന്നു. ആപ്പിലൂടെ വ്യാപാരിയെ പ്രതി സൗഹൃദ വലയത്തിലാക്കുകയും സ്വർണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയുമായിരുന്നു.

ഡിസംബർ 24 ന് രാത്രിയാണ് വടകര പഴയബസ്സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ (22) പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പാണ് ഗ്രിൻഡർ. ഈ ആപ്പ് വഴി നിരവധി പുരുഷന്മാർ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പലതും സ്വവർഗരതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ, നിരവധി ക്രിമിനലുകൾ ഈ ആപ്പിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിചയപ്പെടുന്നവരുടെ പണവും സ്വർണവും അടക്കം മോഷ്ടിക്കുകയും നഗ്നത പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണംതട്ടുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് പറയുന്നു.

വടകര കൊലപാതക കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആപ്പുവഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച് നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മോഷണത്തിനുള്ള സാധ്യതകൾ മനസ്സിലാക്കി മോഷണമുതൽ കൈക്കലാക്കി കടന്നുകളയും.

സൗഹൃദംസ്ഥാപിച്ച് കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് കർണാടകയിൽ അടക്കം വൻ സുഹൃദ് വലയങ്ങളുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ളവരാണ് അന്ന് പ്രതിക്കുവേണ്ടി അഭിഭാഷകനെയടക്കം ഒരുക്കിയത്.

Tags:    
News Summary - Gang using dating app to rob people busted in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.