കോട്ടയം: കനത്ത മഴയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫിന്‍റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽതന്നെ ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കും. നഷ്ടമുണ്ടായ വ്യാപാരികൾക്കും അർഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ ദുരന്തങ്ങളിൽ നഷ്ടപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും.
ദുരന്തബാധിതരെയും ദുരന്തസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. അടിയന്തര സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. ഈരാറ്റുപേട്ടയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ കലക്ടർക്ക് മന്ത്രി നിർദേശം നൽകി. സ്ഥിതിഗതികൾ നിരീക്ഷിക്കാനും സർക്കാറിനെ അറിയിക്കാനും എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപവത്കരിച്ചു. നഗരസഭ ചെയർമാൻ, പഞ്ചായത്തു പ്രസിഡന്‍റുമാർ, സന്നദ്ധ സംഘടന പ്രതിനിധികൾ, വ്യാപാരി സംഘടന ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി.
ദുരിതബാധിതരായ കർഷകരുടെയും വ്യാപാരികളുടെയും ബാങ്ക് വായ്പകൾക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. പൊലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങൾ തയാറാകണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ ആവശ്യപ്പെട്ടു.
കലക്ടർ ചേതൻ കുമാർ മീണ, ജില്ല പൊലീസ് മേധാവി സാബു മാത്യു, പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് മിനർവ മോഹൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ് പി. സുബ്രഹ്മണ്യൻ, നഗരസഭാ, ഗ്രാമപഞ്ചായത്ത് അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പാലായില്‍ നിയോജക മണ്ഡലംതല അവലോകന യോഗത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ, ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, തഹസില്‍ദാര്‍ സജിമോന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.