തിരുവനന്തപുരം: "വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...’ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ആദ്യവാചകങ്ങൾ വി.ഡി. സതീശൻ ചൊല്ലിയപ്പോഴേക്കും തിങ്ങിനിറഞ്ഞ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കരഘോഷത്തൊടെ ഇളകി മറിഞ്ഞു. ദൈവനാമത്തിലായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ.
‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിൻറെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനസാക്ഷിയെ മുൻനിർത്തിയും നിർവഹിക്കുമെന്നും, ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാതരത്തിലുള്ള ജനങ്ങൾക്കും നീതി ചെയ്യുമെന്നും, ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്യുന്നു.
വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ, കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ എൻറെ പരിഗണനയിൽ കൊണ്ടുവരുന്നതോ എന്റെ അറിവിൽ വരുന്നതോ ആയ ഏതെങ്കിലും വിഷയം, അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എൻറെ കർത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിർവഹണത്തിന് ആവശ്യമാകുന്നത് ഒഴികെ, ഞാൻ ഏതെങ്കിലും ആൾക്കോ ആളുകൾക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചു കൊടുക്കുകയോ വെളിപ്പെടുത്തി കൊടുക്കുകയോ ചെയ്യുകയില്ലെന്ന് ദൈവത്തിൻറെ നാമത്തിൽ സത്യം ചെയ്യുന്നു’ -സത്യപ്രതിജ്ഞ പൂർത്തിയാക്കിയതിന് പിന്നാലെ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർക്ക് ഹസ്തദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.