'ഫ്രഷ് കട്ട്' പൂട്ടും; കമ്പനി ഉടമകൾ രേഖാമൂലം ഉറപ്പ് നൽകിയെന്ന് സമരസമിതി

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയായ 'ഫ്രഷ് കട്ട്' മാർച്ച് 31-ഓടെ പൂട്ടാൻ ധാരണയായി. കമ്പനി ഉടമകളിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ ധാരണാപത്രം ഒപ്പുവെച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. മാർച്ച് 31-നകം ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുമെന്നാണ് ധാരണ.

കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു സമരസമിതി. വിവാദമായ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി കാരണം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളാണ് കടുത്ത ദുരിതം അനുഭവിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ അടിഞ്ഞുകൂടിയതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ അടക്കം അത് രൂക്ഷമായി ബാധിച്ചിരുന്നു.

ഇതേത്തുടർന്നാണ് നാട്ടുകാർ വീണ്ടും ശക്തമായ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ സമരത്തെ നിയമപരമായാണ് കമ്പനി നേരിട്ടത്. നിലവിൽ കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നുള്ളതിനാൽ കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മൂന്ന് ലീഗ് എം.എൽ.എമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, റസാഖ് മാസ്റ്റർ എന്നിവരുടെ ഇടനിലയിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. ഇവരുടെ അധ്യക്ഷതയിൽ നാട്ടുകാരും സമരസമിതിയും കമ്പനി അധികൃതരും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തുകയും ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തത്.

ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം കമ്പനിയിൽ നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് തീർക്കാൻ മാർച്ച് 31 വരെ പ്രവർത്തിക്കാൻ അനുമതി നൽകും. കൂടാതെ സമരവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കെതിരെ നൽകിയ എല്ലാ കേസുകളും റദ്ദാക്കാനും ധാരണയായിട്ടുണ്ട്. ഇതിനുപുറമേ, കമ്പനി നിലവിലെ സ്ഥലത്ത് നിന്ന് മാറ്റുന്ന നടപടികളിലേക്ക് കടക്കാനും സർക്കാരുമായി ചേർന്ന് ജനവാസ മേഖലയല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്താനും യോഗത്തിൽ അന്തിമ തീരുമാനമായി.

Tags:    
News Summary - Fresh Cut Slaughterhouse Waste Unit to Close by March 31 After Protesters Secure Written Assurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.