തിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ അരി വിതരണം ഡിസംബർ വരെ നൽകും. അഞ്ച‌് കിലോ വീതം സൗജന്യ അരി സെപ‌്തംബറിലും ഒക്ടോബറിലും നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത‌്. എന്നാൽ പ്രളയത്തെ തുടർന്ന‌് ബുദ്ധിമുട്ടിലായ ജനങ്ങൾക്ക‌് തുടർന്നും സഹായം ഉറപ്പുവരുത്താനാണ‌് ഡിസംബർ വരെ നീട്ടുന്നത‌്. സംസ്ഥാനത്തിന‌് അധികമായി ലഭിച്ച അരിവിഹിതത്തിൽ നിന്നാണ‌് അരി നൽകുക. മുൻഗണനാ കാർഡുകാർക്ക‌് നിലവിൽ സൗജന്യമായി അരിയും ധാന്യങ്ങളും ലഭിക്കുന്നുണ്ട‌്.
പ്രളയബാധിത മേഖലയിലെ ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും 500 രൂപ വിലവരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റും നൽകുന്നുണ്ട‌്. അരിയും പലവ്യഞ‌്ജനങ്ങളും ഉൾപ്പെടെ ആറ‌് ഇനങ്ങളടങ്ങിയ കിറ്റുകൾ സപ്ലൈകോ തയ്യാറാക്കി. കലക്ടർമാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ‌് നൽകുന്ന കണക്കനുസരിച്ചാണ‌് കിറ്റുകൾ വിതരണം ചെയ്യുക. റേഷൻ മുൻഗണനാ പട്ടികയിലുള്ളവർ, തൊഴിലുറപ്പ‌് തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാണ് കിറ്റ‌് നൽകുക.
പ്രളയത്തെത്തുടർന്ന‌് സൗജന്യ ധാന്യം അനുവദിക്കണമെന്ന‌് സംസ്ഥാനം കേന്ദ്രസർക്കാരിനോട‌് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം 89,540 ടൺ അരി അനുവദിച്ചെങ്കിലും കിലോഗ്രാമിന‌് 25 രൂപ വീതം പിന്നീട‌് ഈടാക്കുമെന്ന‌് അറിയിച്ചു. അരി ഏറ്റെടുത്തില്ലെങ്കിൽ വിഹിതം നഷ്ടമാകുമെന്നതിനാൽ സംസ്ഥാനം അരി ഏറ്റെടുത്തു. ഇതാണ‌് സൗജന്യമായി നൽകുന്നത‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.